2022 ജൂണ്‍ മൂന്നിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് നടത്തിയ വിധിപ്രസ്താവം ലക്ഷക്കണക്കിന് കര്‍ഷകരെയും വ്യാപാരികളെയും തൊഴിലെടുക്കുന്നവരെയും അവരുടെ ജീവിതത്തില്‍ നിന്നും പിഴുതെറിയുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. മുന്നണികള്‍ ജില്ലതിരിച്ച് പ്രതിഷേധം സംഘടിപ്പിച്ച് ഇതൊരു ജില്ലാതല പ്രശ്‌നമാണെന്ന ധാരണ സൃഷ്ടിച്ചിട്ടുണ്ട്. മൂടി വെച്ചാലും ഒതുങ്ങാത്ത ജീവിത പ്രശ്‌നമായതിനാല്‍ മുന്നണികളുടെ വ്യാഖ്യാനത്തിന് വെളിയിലും പ്രതിഷേധങ്ങള്‍ വളരുകയാണ്.
സ്വപ്നയും സരിതയും ബഫര്‍സോണിലെ മനുഷ്യരും
മാധ്യമങ്ങളില്‍ സരിത മാറുമ്പോള്‍ സ്വപ്ന വരും. സ്വപ്നമാറിയാല്‍ സരിത വരും. രണ്ടുപേരും വന്നു എന്ന് കണ്ടാല്‍ പിന്നെ പാര്‍ട്ടി വക്താക്കള്‍, സ്വതന്ത്രനിരീക്ഷകര്‍, സ്വാതന്ത്ര്യം ഇല്ലാത്ത നിരീക്ഷകര്‍ തുടങ്ങിയ വിഭാഗക്കാര്‍ കൂട്ടത്തോടെ വരികയായി. ഇവിടെയൊന്നും ഇടം പിടിക്കാതെ ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതം അസ്ഥിവാരം ഇടിഞ്ഞൂര്‍ന്ന് നില്‍ക്കുന്നു.
![](https://samadarsi.com/wp-content/uploads/2022/07/38-1.png)
ബഫര്‍സോണ്‍ ചെറിയൊരു കണ്ടത്തിലെ പ്രശ്‌നമാണെന്നും ജില്ലാതലത്തില്‍ പ്രതിഷേധിച്ചത് തന്നെ അധികമെന്നുമാണ് മുന്നണികളുടെ ഭാവം. രാജ്യത്തെ മുഴുവന്‍ വന്യജീവി കേന്ദ്രങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ ആകാശദൂരത്തില്‍ വനമായി മാറ്റുന്ന ബഫര്‍സോണ്‍ വിധി ദേശീയ പ്രശ്‌നമാണെന്ന് ചിന്തിക്കുന്നവര്‍ പത്രം വായിക്കാത്തവരും ടി.വി. കാണാത്തവരും പാര്‍ട്ടി നേതാക്കളുടെ അഭിപ്രായം എന്താണെന്ന് തിരക്കാത്തവരും ആണ്!!
Read More : എന്താണ് ബഫർസോൺ ? എത്ര ദൂരം വരും ? എങ്ങനെ ജനജീവിതത്തെ ബാധിക്കും ?
രാജ്യത്താകെ 773 ജില്ലകളാണ് ഉള്ളത്. വന്യജീവി കേന്ദ്രങ്ങളും ദേശീയ ഉദ്യാനങ്ങളും ജില്ലതിരിച്ച് അല്ല ഉണ്ടാക്കുന്നതെങ്കിലും ജില്ലകളുടെ എണ്ണവുമായി താരതമ്യം ചെയ്തു മനസ്സിലാക്കേണ്ട സംഗതി തന്നെയാണ്. 565 വന്യജീവി കേന്ദ്രങ്ങളും 106 ദേശീയ ഉദ്യാനങ്ങളും 100 സംരക്ഷിത റിസര്‍വ്വുകളും 219 കമ്മ്യൂണിറ്റി റിസര്‍വ്വുകളും അടക്കം 990 സംരക്ഷിത മേഖലകളാണ് രാജ്യത്തുള്ളത്. 173306.83 ചതുരശ്ര കിലോമീറ്ററാണ് വിസ്തീര്‍ണ്ണം! കേരളത്തിന്റെ വിസ്തൃതിയുടെ നാലിരട്ടിയിലധികം വരുന്ന പ്രദേശം!! ഏതെങ്കിലും വിധത്തില്‍ 773 ജില്ലകളെയും ബാധിക്കുന്ന പ്രശ്‌നം. സത്യമിതായിരിക്കെ, അത് തീരെ ചെറിയ കാര്യമാണെന്നും, ‘കുപ്പച്ചാംപടി പഞ്ചായത്തി’ന്റെ കീഴോട്ട് മാത്രമെ ബാധിക്കുകയുള്ളു എന്ന് വിശദീകരിക്കുന്നവരില്‍ അഖിലേന്ത്യ നേതാക്കള്‍ വരെ ഉണ്ട്. വിസ്മയകരം കാഴ്ച!!
173306.83 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിക്ക് ചുറ്റും ഇപ്പോള്‍ ഒരു കിലോമീറ്ററും പിന്നീട് 10 കിലോമീറ്ററും വരെയുള്ള പ്രദേശങ്ങള്‍ വനഭൂമി ആക്കി മാറ്റുകയും വനം-വന്യജീവി നിയമങ്ങള്‍ ബാധകമാക്കുകയും മനുഷ്യവാസം ക്രമേണ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടി പോലെ ഗൗരവമുള്ള പ്രശ്‌നം ഇന്ന് രാജ്യത്ത് ഇല്ല എന്നതാണ് സത്യം.
പക്ഷേ, ഇങ്ങനെ ഒരു പ്രശ്‌നമേ ഇല്ലെന്ന് പത്രം വായിക്കുന്നവര്‍ക്കും ടിവി കാണുന്നവര്‍ക്കും അറിയാം! നേതാക്കളുടെ വാക്കുകളില്‍നിന്ന് ലോകസമാചാര വ്യാഖ്യാനങ്ങള്‍ മനസ്സിലാക്കുന്നവര്‍ക്കും അറിയാം!! അതാണ് യഥാര്‍ത്ഥ പ്രശ്‌നവും പ്രചരിപ്പിക്കപ്പെടുന്ന പ്രശ്‌നവും തമ്മിലുള്ള വ്യത്യാസം.
![](https://samadarsi.com/wp-content/uploads/2022/07/39-1.jpg)
ഈ വിധി ഇന്ത്യയിലെ നിയമങ്ങളുടെ പേരില്‍ വന്നതാണെങ്കിലും വനഭൂമി വര്‍ദ്ധിപ്പിക്കലും കാര്‍ബണ്‍ ഫണ്ട് വാങ്ങലും അടങ്ങിയ താല്പര്യമുള്ള ലോബിയുടെ നീക്കങ്ങള്‍ വിധിയിലേക്ക് നയിച്ച പരാതികള്‍ക്ക് പിന്നിലുണ്ട്. അവരെ സൃഷ്ടിച്ച് പരിപാലിച്ച് വരുന്ന അന്താരാഷ്ട്ര ലോബിയും പിന്നിലുണ്ട്. രണ്ട് ലോബികളുടെയും മാധ്യമ ചരടുവലികള്‍ ഒന്നിച്ചു നടക്കുന്നതുകൊണ്ടാണ് ഇതൊരു പ്രശ്‌നമേ അല്ലെന്ന ധാരണയും വന്നത്. പാര്‍ട്ടികളിലും അവരുടെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ നടന്നു. ഇതൊക്കെ നടത്തിയിട്ടും കാര്യങ്ങള്‍ പിടിവിട്ട് പ്രതിഷേധമായി പടരുകയാണ്.
ബഫര്‍ സോണ്‍ വിധിയില്‍ സര്‍ക്കാരിന് എന്തുചെയ്യാനാകും?
വിധിനടപ്പാക്കല്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നേറി വരികയാണ്. സാറ്റലൈറ്റ് ഇമേജ്, ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രമെടുക്കല്‍, റവന്യൂ, തദ്ദേശഭരണ വകുപ്പ് രേഖകള്‍ ഇവയെ അടിസ്ഥാനമാക്കിയാണ് ബഫര്‍സോണ്‍ നിശ്ചയിക്കുന്ന ജോലികള്‍ നടത്തുവാന്‍ കോടതി പറഞ്ഞിരിക്കുന്നത്. നിശ്ചയിക്കേണ്ടത് മുഖ്യ വനപാലകനാണ്. സെപ്റ്റംബര്‍ മൂന്നിന് മുന്‍പ് ബഫര്‍സോണിന്റെ കമ്പ്യൂട്ടര്‍ സ്‌കെച്ച് അടക്കം റിപ്പോര്‍ട്ട് കോടതിക്ക് കൊടുക്കണം. കോടതി അനുവദിച്ചാല്‍ മാത്രം സമയം നീട്ടി കിട്ടിയേക്കാം.
Read More… ഒരു മലയാളി തുടങ്ങിവച്ചു; അസാധാരണ ജുഡീഷ്യല്‍ ഇടപെടലുകള്‍, ഒടുവില്‍ ബഫര്‍സോണ്‍ വിധി
വനം വകുപ്പ് ഇന്നേവരെ കൃഷിക്കാരുടേതും ആദിവാസികളുടെതുമടക്കം ഭൂമികള്‍ പിടിച്ചെടുക്കുകയാണ് ചെയ്തിട്ടുള്ളത്. കോടതി വിധി കൂടി ഉണ്ടെങ്കില്‍ പറയുകയും വേണ്ട. ബഫര്‍സോണ്‍ നിശ്ചയിക്കുന്നതില്‍ വനംവകുപ്പിനല്ലാതെ മറ്റാര്‍ക്കും റോളില്ല. സര്‍ക്കാര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അതിനെ മറികടന്ന് വനംവകുപ്പിന്റെ ഇംഗിതം കോടതിയിലെത്തും. ഇതാണ് സാഹചര്യം.
ഇവിടെയാണ് ജനവാസ മേഖലയെ ഒഴിവാക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിന്റെ സാധ്യത പരിശോധിക്കേണ്ടത്. കോടതിവിധി നടപ്പാക്കലാണ് തുടരുന്നത്. ബഫടസോണിനെപ്പറ്റി സംസ്ഥാനവും കേന്ദ്ര വനം- മന്ത്രാലയവും തമ്മിലുള്ള ആശയവിനിമയമല്ല എന്നോർക്കണം.
വിധി കൃത്യമായും എന്താണ് പറയുന്നത്
10 കിലോമീറ്റര്‍ വരെ ബഫര്‍സോണ്‍ എന്ന് കേന്ദ്ര വനം മന്ത്രാലയം ഒരു വിജ്ഞാപനം നടത്തിയിട്ടുണ്ട്. അതേ വിധത്തില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ഗോവ ഫൗണ്ടേഷന്റെ കേസില്‍ ഇത് കോടതിയും സ്വീകരിച്ചു. വിധിയും പറഞ്ഞു. ഇത് പശ്ചാത്തലം. ഇപ്പോഴത്തെ വിധി ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ അടയാളപ്പെടുത്താനാണ്. അതില്‍ കൂടുതല്‍ ഇപ്പോള്‍ വേണമെങ്കിലും സംസ്ഥാനങ്ങള്‍ക്ക് അങ്ങനെ ചെയ്യാം. സംസ്ഥാനം ചെയ്തില്ലെങ്കിലും കൂടുതല്‍ വേണമെന്ന് സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ അഭിപ്രായമുണ്ടെങ്കില്‍ അതിനുള്ള പരാതി സുപ്രീംകോടതി നിയമിച്ച കമ്മിറ്റിക്ക് നല്‍കാം. കമ്മിറ്റിയുടെ ശിപാര്‍ശ ഉണ്ടെങ്കില്‍ കൂടുതല്‍ പ്രദേശം ബഫര്‍സോണ്‍ ആക്കുകയും ചെയ്യാം.
![](https://samadarsi.com/wp-content/uploads/2022/07/42.png)
സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായത്തിനനുസരിച്ച് ബഫര്‍സോണ്‍ കുറയ്ക്കുവാന്‍ പറഞ്ഞിട്ടില്ല. അതിശക്തമായ പൊതുജന താല്‍പര്യമുണ്ടെങ്കില്‍ അതു പരിഗണിച്ച് അവിടെ മാത്രം ബഫര്‍ സോണ്‍ ഇളവുചെയ്ത് ശിപാര്‍ശ നല്‍കിക്കൊള്ളാന്‍ കമ്മിറ്റിയോട് നിര്‍ദ്ദേശമായി വിധിയില്‍ പറയുന്നുണ്ട്. ഇതിനര്‍ത്ഥം സംസ്ഥാന സര്‍ക്കാര്‍ നയപരമായി എടുക്കുന്ന നിര്‍ദ്ദേശങ്ങളും ഇളവുകളും ഉള്‍പ്പെടുത്തി വിധി മാറ്റുമെന്നല്ല. ഇളവ് നല്‍കാതിരിക്കാന്‍ പറ്റാത്ത സ്ഥലങ്ങളില്‍ മാത്രമാണ് അത് പരിഗണിക്കപ്പെടുക.
![](https://samadarsi.com/wp-content/uploads/2022/06/41.png)
ഉദാഹരണം കൊച്ചി മംഗളവനത്തിന് ചുറ്റുമുള്ള പ്രദേശം. ഹൈക്കോടതി അവിടെ ബഫര്‍ സോണിലാണ്. അത് പരിഗണിച്ചേക്കാം. അതിനപ്പുറം ജനവാസ മേഖലകള്‍ എന്ന് മനസ്സിലാക്കപ്പെടുന്ന കാര്‍ഷിക-കച്ചവട മേഖലകളും കേന്ദ്രങ്ങളും ഒഴിവാക്കുമെന്ന സൂചന വിധിയിലില്ല.
സര്‍ക്കാര്‍ ആ തരത്തില്‍ ഭേദഗതി ആവശ്യപ്പെട്ടാലും മുഖ്യ വനപാലകനോട് എങ്ങനെയുള്ള റിപ്പോര്‍ട്ടാണ് നല്‍കേണ്ടതെന്ന് വ്യക്തമായി വിധിയില്‍ പറഞ്ഞിട്ടുണ്ട്. വനംവകുപ്പിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ കൊടുക്കുകയും ജനഹിതം എന്ന മട്ടില്‍ ഉള്ള കാര്യങ്ങള്‍ കോടതി നിയോഗിച്ച കമ്മിറ്റിക്ക് കൊടുക്കുകയും ചെയ്യാനേ തരമുള്ളൂ. അതില്‍ എന്തു പറഞ്ഞിരുന്നാലും ശരി മുഖ്യവനപാലകന്റെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയെ കോടതി തീരുമാനിക്കുകയുള്ളൂ. സര്‍ക്കാര്‍ ചെയ്തില്ലെന്നും ശ്രമിച്ചില്ലെന്നും ജനങ്ങള്‍ക്ക് പറയാനുമാവില്ല. തീരുമാനിച്ചത് സുപ്രീംകോടതിയല്ലേ? അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരുമാണല്ലോ എന്ന ന്യായീകരണവും ഉണ്ട്. എല്ലാവരും അനുസരിക്കേണ്ട കാര്യം എഴുതിയുണ്ടാക്കുന്നത് മുഖ്യ വനപാലകന്‍ എന്നൊരാളും! എല്ലാം നിയമവിധേയം. ചട്ടപ്പടി. പക്ഷേ, വാക്കില്‍ മാത്രം. പ്രയോഗത്തില്‍ നീതി രഹിതം. ഗൂഢാലോചന സ്വഭാവത്തില്‍ ജനവാസ കേന്ദ്രങ്ങളുടെ കയ്യടക്കല്‍! ഉത്തരവാദിത്വങ്ങളില്‍ നിന്ന് എല്ലാവര്‍ക്കും തലയൂരാന്‍ സുപ്രീംകോടതി വിധിയെന്ന സൗകര്യവും.
സര്‍ക്കാര്‍ എന്തു ആവശ്യപ്പെട്ടാലും അനുവദിക്കണമെന്നില്ല.
സര്‍ക്കാര്‍ പറഞ്ഞാല്‍ അതെല്ലാം കോടതി സ്വീകരിച്ചുകളയും എന്ന മട്ടിലാണ് കേരളത്തില്‍ കാര്യങ്ങള്‍ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്യില്ലെന്നതിന്റെ ഉദാഹരണം ഈ വിധിയിൽ തന്നെയുണ്ട്. ബഫര്‍സോണ്‍ 25 മീറ്റര്‍ ആയി രാജസ്ഥാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ബഫര്‍സോണ്‍ വേണമെന്ന് വിധിയേ അന്നുണ്ടായിരുന്നില്ല. എന്നിട്ടും രാജസ്ഥാന്‍ സര്‍ക്കാരിന്റെ 25 മീറ്റര്‍ അംഗീകരിച്ചില്ല.
![](https://samadarsi.com/wp-content/uploads/2022/06/40.png)
ഒരു കിലോമീറ്ററാക്കി വിധിക്കുകയായിരുന്നു. ഗോവ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലും ഇതുതന്നെയാണ് സംഭവിച്ചത്. അതില്‍ കൂടുതലൊന്നും കേരളത്തിലും വരാന്‍ പോകുന്നില്ല. സത്യവാങ്മൂലം-കോടതി എന്നൊക്കെ പറഞ്ഞ് കുറെ നാള്‍ തട്ടികളിക്കും. അതിനിടയില്‍ വനം വകുപ്പ് നാട്ടിലിറങ്ങി വിധി നടപ്പാക്കി തുടങ്ങും. ഭൂമിക്ക് വിലയില്ലാതാകുകയും, വാങ്ങാനും വായ്പ നല്‍കാനും ആളില്ലാതാകുകയും ചെയ്യുന്നതിന് സമരം ചെയ്തിട്ട് കാര്യവും ഉണ്ടാവില്ലല്ലോ.
ലേഖകൻ സമദർശിയുടെ ചീഫ് എഡിറ്ററാണ്. ഫോൺ: 8281058888