ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തിൽ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതി

ന്യൂഡൽഹി: ഗ്യാൻവാപിക്ക് ശേഷം മധ്യപ്രദേശിലെ ധാർ ഭോജ്ശാല ക്ഷേത്രത്തില്‍ സർവേ നടത്താൻ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. മധ്യപ്രദേശിലെ ധാറില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് ഭോജ്ശാല. ക്ഷേത്രം നിലവില്‍ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലാണ്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, വെള്ളിയാഴ്ച മുസ്ലീങ്ങൾക്കും ചൊവ്വാഴ്ചയും സരസ്വതി ദേവിയുടെ ഉത്സവമായ വസന്തപഞ്ചമിയിലും ഹിന്ദുക്കൾക്കുമാണ് ക്ഷേത്രത്തില്‍ ആരാധനയ്ക്ക് അനുമതിയുള്ളത്. ഹിന്ദു മുന്നണിയുടെ ഹർജിയെ തുടർന്നാണ് ഇന്നലെ മധ്യപ്രദേശ് ഹൈക്കോടതിയുടെ ഉത്തരവ്. ഇതോടെ അയോധ്യ, വാരണാസി, മഥുര എന്നിവിടങ്ങൾക്ക് പുറമേ സർവ്വേ നടത്തുന്ന നാലാമത്തെ സ്ഥലമാണിത്.

സർവേ പൂർത്തിയാക്കണമെന്നും ഫോട്ടോകളും വീഡിയോകളും തയ്യാറാക്കണമെന്നും റിപ്പോർട്ട് അടുത്ത വാദം കേൾക്കുന്നതിന് മുമ്പ് ഏപ്രിൽ 29 ന് കോടതിയിൽ നൽകണമെന്നും ജസ്റ്റിസുമാരായ എസ്എ ധർമാധികാരി, ദേവ് നാരായൺ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. സർവേയിൽ അത്യാധുനിക ഉപകരണങ്ങള്‍ ഉൾപ്പെടെ എല്ലാ രീതികളും ഉപയോ​ഗിക്കാം. സർവേയിൽ ക്ഷേത്രം ഉണ്ടെന്ന് തെളിയിക്കുന്ന പക്ഷം ആ സ്ഥലത്ത് നിത്യപൂജ നടത്താനുള്ള അവകാശം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

Share
അഭിപ്രായം എഴുതാം