കുതിച്ചത് ചന്ദ്രനിലേക്ക്, ഇന്ധനം ചോര്‍ന്ന് തിരികെ ഭൂമിയിലേക്ക്; 4 ദിവസമായി ബഹിരാകാശത്ത് നിയന്ത്രണംവിട്ട് പേടകം

വാഷിങ്ടണ്‍: ഇന്ധനച്ചോര്‍ച്ച കാരണം യുഎസ് സ്വകാര്യ ചാന്ദ്രദൗത്യം പരാജയപ്പെട്ടു. പേടകം ഇപ്പോള്‍ ഭൂമിയിലേക്ക് നീങ്ങുകയാണെന്നും അന്തരീക്ഷത്തില്‍ കത്തിത്തീരാൻ സാധ്യതയുണ്ടെന്നും കമ്ബനി വക്താക്കള്‍ പറഞ്ഞു.
ജനുവരി 8 ന് യുണൈറ്റഡ് ലോഞ്ച് അലയൻസ് നിര്‍മ്മിച്ച വള്‍ക്കൻ റോക്കറ്റില്‍ ദൗത്യം വിക്ഷേപിച്ചത്. തുടക്കത്തില്‍ തന്നെ പ്രശ്നങ്ങളുണ്ടായി. പേടകം റോക്കറ്റില്‍ നിന്ന് വേര്‍പെടുത്തിയതിന് തൊട്ടുപിന്നാലെ, പേടകത്തില്‍ പൊട്ടിത്തെറി ഉണ്ടാകുകയും കൂടുതല്‍ അളവില്‍ പ്രൊപ്പല്ലന്റ് നഷ്ടപ്പെടുകയും ചെയ്തു. ദൗത്യം പരാജയപ്പെടുമെന്നും ചന്ദ്രനില്‍ ഇറങ്ങാനാകില്ലെന്നും കമ്ബനി പറഞ്ഞു. നാസയടക്കമുള്ള ഏജൻസികളുടെ ഉപകരണങ്ങള്‍ വഹിച്ചായിരുന്നു യാത്ര.
ഏറ്റവും പുതിയ വിവരത്തില്‍ ബഹിരാകാശ പേടകം ഭൂമിയിലേക്ക് തിരിക്കുകയാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിത്തീരാൻ സാധ്യതയുണ്ട്- പിറ്റ്സ്ബര്‍ഗ് ആസ്ഥാനമായുള്ള കമ്ബനി എക്സില്‍ പോസ്റ്റ് ചെയ്തു. സാഹചര്യങ്ങള്‍ വിലയിരുത്തുകയാണെന്നും കഴിയുന്നത്ര വേഗത്തില്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും കമ്ബനി അറിയിച്ചു. പെട്ടി ആകൃതിയിലുള്ള പേടകം ഇപ്പോള്‍ അഞ്ച് ദിവസത്തിലേറെയായി ബഹിരാകാശത്ത് തുടരുകയാണ്. നിലവില്‍ നമ്മുടെ ഗ്രഹത്തില്‍ നിന്ന് 242,000 മൈല്‍ (390,000 കിലോമീറ്റര്‍) അകലെയാണ് പേടകമെന്നും ആസ്ട്രോബോട്ടിക് കൂട്ടിച്ചേര്‍ത്തു.
മറ്റ് പരാജയപ്പെട്ട ലാൻഡറുകള്‍ക്ക് സംഭവിച്ചത് പോലെ പേടകം ചന്ദ്രനില്‍ ഇടിച്ചിറങ്ങാനും സാധ്യതയില്ല. പദ്ധതി പൂര്‍ണ പരാജയമാണെന്നാണ് കമ്ബനി വിലയിരുത്തല്‍. സയൻസ് ഹാര്‍ഡ്‌വെയറിന് പുറമേ, സ്‌പോര്‍ട്‌സ് ഡ്രിങ്ക് ക്യാൻ, ഫിസിക്കല്‍ ബിറ്റ്‌കോയിൻ, മനുഷ്യരുടെയും മൃഗങ്ങളുടെയും ചാരം, ഡിഎൻഎ എന്നിവയുള്‍പ്പെടെയാണ് പേടകം വഹിച്ചിരുന്നത്. ഇസ്രയേലി സ്ഥാപനത്തിനും ജാപ്പനീസ് കമ്ബനിക്കും പിന്നാലെ സോഫ്റ്റ് ലാൻഡിംഗില്‍ പരാജയപ്പെട്ട ഏറ്റവും പുതിയ സ്വകാര്യ സ്ഥാപനമാണ് ആസ്ട്രോബോട്ടിക്. നാസയുടെ ഉപകരണങ്ങള്‍ വഹിക്കുന്നതിന് 100 മില്യണ്‍ ഡോളറിലധികം ആസ്‌ട്രോബോട്ടിക് കമ്ബനിക്ക് നല്‍കിയിരുന്നു. പദ്ധതി പരാജയപ്പെട്ടെങ്കിലും ഇനിയും തുടരുമെന്നും കമ്പനി അറിയിച്ചു

Share
അഭിപ്രായം എഴുതാം