പൊതു ഇടങ്ങൾ ശക്തിപ്പെടുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഏലൂർ നഗരസഭയിൽ ആരംഭിക്കുന്ന ‘ഗ്രാമവണ്ടി’ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉടൻതന്നെ കൊച്ചി ക്യാൻസർ സെന്ററിന്റെ ഉദ്ഘാടനം നിർവഹിക്കും. എറണാകുളം മെഡിക്കൽ കോളേജിൽ അത്യാധുനിക നിലവാരത്തിലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുമെന്നും ഇന്ത്യയിൽ ആദ്യമായി അവയവങ്ങൾ മാറ്റിവയ്ക്കുന്നതിന് വേണ്ടി മാത്രം ഒരു സ്ഥാപനം കോഴിക്കോട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര ഗവൺമെന്റിന്റെ അനുമതി ലഭിച്ചാൽ ഒരു വർഷത്തിനകം ഏലൂരിൽ സയൻസ് പാർക്ക് യാഥാർത്ഥ്യമാകും. 15 ഏക്കർ സ്ഥലത്ത് 200 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചെറുപ്പക്കാർക്ക് നിരവധി തൊഴിൽ അവസരങ്ങൾ ലഭ്യമാകും. കുടിവെള്ളം മാലിന്യമുക്തമാക്കുന്നതിന് ശ്രദ്ധിക്കണം. അങ്കണവാടികളുടെ വികസനത്തിന്‌ ഒരുകോടി രൂപ വകയിരുത്തിയിട്ടുണ്ട്. എൽ.പി സ്കൂൾ കുട്ടികൾക്ക് പ്രാതൽ നൽകുന്ന പദ്ധതി തുടരുമെന്നും സാധാരണ ജനങ്ങൾക്കായി സമഗ്രമായ പദ്ധതികളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ. എസ്. ആർ.ടി.സി) തദ്ദേശ സ്വയംഭരണ സ്ഥാപനവുമായി ചേർന്ന് നടപ്പിലാക്കുന്ന പദ്ധതിയാണ് ഗ്രാമവണ്ടി. ബസ്സിന്റെ ഡീസൽ ചെലവ് മാത്രം ഏലൂർ നഗരസഭ വഹിച്ച് റൂട്ടുകളും, സമയക്രമവും നഗരസഭ നിർദ്ദേശിക്കുന്നതിന് അനുസൃതമായി കെ.എസ്.ആർ.ടി.സി സർവ്വീസ് നടത്തുന്ന ഗ്രാമവണ്ടി ഏലൂർ നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകുമെന്നാണ് കരുതുന്നത്.

Share
അഭിപ്രായം എഴുതാം