കൊട്ടാരക്കര: കൊട്ടാരക്കരയിൽ നടന്ന വാഹന പരിശോധനയിൽ മൂന്നുപേരെ 3.750 കിലോ കഞ്ചാവുമായി പിടികൂടി. വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴിൽ ചരുവിള വീട്ടിൽ ചക്കുപാറ വിഷ്ണു (27), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തിൽ അരുൺ അജിത്ത് (25), ആവണീശ്വരം ചക്കുപാറ കോളനിയിൽപുത്തൻവീട്ടിൽ ഗോകുൽ (18) എന്നിവരാണ് അറസ്റ്റിലായത്.
ചക്കുപാറ വിഷ്ണു കാപ്പ നിയമപ്രകാരം ആറുമാസം ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയത് മൂന്നുമാസം മുമ്പാണ്. ഇയാൾ കൊലപാതകം, നരഹത്യ ശ്രമം, കൂട്ടക്കവർച്ചകള്ളനോട്ട്, അടിപിടി കേസുകളിൽ പ്രതിയായിട്ടുള്ളയാളാണ്.അരുൺ അജിത്ത് മോഷണം, കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്നു. ഇവർ കൊല്ലം റൂറൽ ജില്ലയിൽ കഞ്ചാവ് മയക്കുമരുന്ന് വിപണത്തിന്റെ പ്രധാനികളാണ്.
കൊട്ടാരക്കര ഡിവൈ.എസ്.പി ജി ഡി. വിജയകുമാർ, കൊല്ലം റൂറൽ ജില്ല സി ബ്രാഞ്ച് ഡിവൈ.എസ്.പി എം.എം. ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ കൊട്ടാരക്കര പൊലീസ് സ്റ്റേഷനിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.