ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുന്നു. പ്രസിഡന്റ് ഗോത്തബയ രജപക്സെ രാജിക്ക് സമ്മതിച്ചെന്ന് സ്പീക്കർ: രാജി ബുധനാഴ്ച

കൊളംബോ: കലാപം രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം തുടരുകയാണ്. പ്രസിഡന്റിന്റെയും പ്രധാനമന്ത്രിയുടെയും വസതികൾ കയ്യടക്കിയ ജനക്കൂട്ടം ഇനിയും പിരിഞ്ഞുപോയിട്ടില്ല. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ സ്വകാര്യ വസതിക്കടക്കം തീയിട്ടാണ് പ്രക്ഷോഭകർ നിലയുറപ്പിച്ചിട്ടുള്ളത്. ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, 2022 ജൂലൈ 9 ശനിയാഴ്ച ഉച്ചയോടെയാണ് പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി.

അതിനിടെ പ്രസിഡന്റും പ്രധാനമന്ത്രിയും സ്ഥാനമൊഴിയണമെന്ന സർവകക്ഷി യോഗത്തിലെ തീരുമാനം യാഥാർത്ഥ്യത്തിലേക്കെത്തുകയാണ്. പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ ആദ്യം തന്നെ രാജി പ്രഖ്യാപിച്ചു. പ്രസിഡൻറ് ഗോതബയ രജപക്സെ രാജ്യം വിട്ടെന്ന സൂചനകൾക്കിടെ സ്പീക്കർ, രജപക്സെ രാജിസന്നദ്ധത അറിയിച്ചെന്ന് വ്യക്തമാക്കി രംഗത്തെത്തി. പ്രസിഡന്റ് സ്ഥാനം രജപക്സേ 2022 ജൂലൈ 13 ബുധനാഴ്ച രാജിവയ്ക്കുമെന്ന് സ്പീക്കർ അറിയിച്ചു.

അതേസമയം ഭരണ പ്രതിസന്ധിയും സാമ്പത്തിക പ്രതിസന്ധിയും മൂലം അരക്ഷിതാവസ്ഥയിലായ ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥി പ്രവാഹത്തിന് സാധ്യതയെന്ന് റിപ്പോർട്ട്. തമിഴ്നാട് ക്യൂ ബ്രാഞ്ചാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിൽ ശ്രീലങ്കയിലെ തലൈ മാന്നാറിൽ നിന്നും ധാരാളം അഭയാർത്ഥികൾ പ്രവഹിക്കുമെന്നാണ് റിപ്പോർട്ട്. തമിഴ്നാട്ടിലും കേരളത്തിലേക്കും ഇവർ എത്തുമെന്നാണ് കരുതുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാമേശ്വരം അടക്കമുള്ള സ്ഥലങ്ങളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു. സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോതബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രേസിടെന്റിന്റെ വസതി ലക്ഷ്യമിടുകയായിരുന്നു.

സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി. പിന്നീട് പലയിടങ്ങളിലും സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്റിന്റെ കൊട്ടാരം പിടിച്ചെടുത്തതോടെ പ്രക്ഷോഭത്തിൻറെ ഫലം എന്താകുമെന്ന് വ്യക്തമായി. സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോതബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവികസേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്

Share
അഭിപ്രായം എഴുതാം