മതങ്ങളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്ന് എം ജി സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഷീന ഷുക്കൂർ

തിരുവനന്തപുരം: സമസ്ത വേദിയിൽ സമ്മാനം വാങ്ങാനെത്തിയ പെൺകുട്ടിയെ വിലക്കിയ സംഭവം സങ്കടകരമെന്ന് എം ജി സർവ്വകലാശാല പ്രൊ വൈസ് ചാൻസിലർ ഷീന ഷുക്കൂർ. പെൺകുട്ടികളെ പൊതുവേദിയിലേക്ക് വിളിക്കാൻ ചിലർ ഭയപ്പെടുന്നു. തുല്യത കഴിഞ്ഞേ ഭരണഘടന മതത്തിന് പ്രാധാന്യം നൽകുന്നുളളുവെന്നും . മതങ്ങളിൽ സ്ത്രീവിരുദ്ധത ഉണ്ടെന്നും ഷീന ഷുക്കൂർ പറഞ്ഞു.

സമസ്ത വേദിയിൽ പെൺകുട്ടിയെ വിലക്കിയ മുശാവറ അംഗത്തെ പിന്തുണച്ച് എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ് രംഗത്തെത്തിയിരുന്നു. മുസ്‌ലിയാരെ വികലമായി ചിത്രീകരിക്കാൻ ശ്രമിക്കുന്നവരുടെ ലക്ഷ്യം ഒറ്റപ്പെടുത്തണം. ഇപ്പോൾ നടക്കുന്ന വിമർശനങ്ങൾ നിഷ്കളങ്കമായ ഒന്നല്ലെന്നും പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചു. സമസ്ത വേദിയിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ലെന്നാണ് മുഷാവറ അംഗം എം ടി അബ്ദുള്ള മുസ്‍ലിയാർ പറഞ്ഞത്. മലപ്പുറത്ത് മദ്രസ കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ ഉപഹാരം വാങ്ങാൻ പത്താംതരം വിദ്യാർത്ഥിനിയെ ക്ഷണിച്ചപ്പോഴായിരുന്നു എം ടി അബ്ദുള്ള മുസ്‍ലിയാരുടെ ഇടപെടൽ. പെൺകുട്ടികളെ പൊതുവേദിയിലേക്ക് ക്ഷണിച്ചതിന് അബ്ദുള്ള മുസ്‍ലിയാർ സംഘാടകരെ രൂക്ഷമായ ഭാഷയിലാണ് ശാസിച്ചത്.

ഇനി മേലിൽ പെൺകുട്ടികളെ സമസ്തയുടെ പൊതുവേദിയിലേക്ക് ക്ഷണിച്ചാൽ കാണിച്ചുതരാം എന്നാണ് സംഘാടകരെ എം ടി അബ്ദുള്ള മുസ്‍ലിയാർ ശാസിച്ചത്. എന്നാൽ വീഡിയോ വിവാദമായതോടെ പ്രതികരിക്കാൻ സമസ്ത നേതാക്കൾ തയ്യാറായില്ല. ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നായിരുന്നു മദ്രസ കമ്മിറ്റി സെക്രട്ടറിയുടെ പ്രതികരണം. സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി കൂടിയായ എം ടി അബ്ദുള്ള മുസ്‍ലിയാരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമാണ്

Share
അഭിപ്രായം എഴുതാം