കൊല്ലം: കൊല്ലത്തെ വിസ്‌മയ കേസില്‍ പ്രതിയായ കിരണിന്റെ സഹോദരി കീര്‍ത്തി ഉള്‍പ്പെട 3 സ4ക്ഷികള്‍കൂടി കൂറുമാറി. കിരണിന്റെ വല്യച്ചന്റെ മകനായ സെക്യൂരിറ്റി ജീവനക്കാരന്‍ അനില്‍കുമാര്‍, ഇയാളുടെ ഭാര്യ ആരോഗ്യ വകുപ്പു ജീവനക്കാരിയായ ബിന്ദുകുമാരി എന്നിവരാണ് കൂറുമാറിയത്. കിരണിന്റെ പിതാവ് സദാശിവന്‍പിളള ഉള്‍പ്പെട ഇതോടെ പ്രതിക്കനുകൂലമായി കൂറുമാറിയവര്‍ 4 ആയി. താനും വിസ്‌മയയുമായി ആത്മബന്ധമാണ് ഉണ്ടായിരുന്നതെന്നും സ്‌ത്രീധനവുമായി ബന്ധപ്പെട്ട് കിരണും വിസ്‌മയയും തമ്മില്‍ ഒരു തര്‍ക്കവും ഉണ്ടായിരുന്നില്ലെന്നും മൊഴി നല്‍കിയതോടെ കീര്‍ത്തി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു.
കിരണിന് സ്‌ത്രീധനമായി കാര്‍ നല്‍കിയിരുന്നുവെന്നും അതേച്ചൊല്ലി വിസ്‌മയയും കിരണും തമ്മില്‍ വഴക്കുണ്ടായിരുന്നുവെന്നും ഇരുവരും പലപ്പോഴും 2 മുറികളിലാണ് ഉറങ്ങിയിരുന്നതെന്നുമാണ് കീര്‍ത്തി നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നത്. 2021 ജൂണ്‍ 13ന് വിസ്‌മയ തനിക്ക് വാട്‌സാപ്പ് സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും താനത് ഡിലീറ്റ് ചെയ്‌തിരുന്നെന്നുവെന്നും മൊഴിനല്‍കി .ജൂണ്‍ ആറിലെ 4 സന്ദേശങ്ങള്‍ വിസ്‌മയ തനിക്ക് അയച്ചതാണെന്നും കീര്‍ത്തി സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറുടെ ക്രോസ് വിസ്‌താരത്തില്‍ മൊഴി നല്‍കി. വിസമയയും കീര്‍ത്തിയും തമ്മിലുളള ഫോണ്‍ സംഭാഷണവും കോടതിയില്‍ കേള്‍പ്പിച്ചു.
മരണവിവരം അറിഞ്ഞ് ആശുപത്രിയില്‍ ചെന്ന് കിരണിനെ കണ്ടപ്പോള്‍ ഇപ്പോള്‍ നിനക്ക് സ്വര്‍ണവും കാറുമൊക്കെ കിട്ടിയോടാ എന്ന ചോദിച്ചുവെന്നും അപ്പോള്‍ കിരണ്‍ കൈമലര്‍ത്തി കാണിച്ചുവെന്നും ക്രോസ് വിസ്‌താരത്തില്‍ ബിന്ദുുകുമാരി മൊഴി നല്‍കി വിസ്‌മയ കിടന്ന കട്ടിലില്‍ തലയിണയുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസ് താന്‍ പോലീസില്‍ ഏല്‍പ്പിച്ചത് ആരോടും പറയാതിരുന്നത് കിരണിനൊപ്പം തന്നെയും ഭാര്യയെയും മകളെയും മരുമകനെയും കൂടി പ്രതി ചേര്‍ക്കുമെന്ന് ഭയന്നാണെന്ന് കിരണിന്‍രെ പിതാവ് സദാശിവന്‍പിളള എതിര്‍ വിസ്‌താരത്തില്‍ മൊഴി നല്‍കി.
കുറിപ്പ് കിട്ടിയ കാര്യം പുറത്തുപറയേണ്ടെന്ന് ആദ്യ അഭിഭാഷകന്‍ ആളൂര്‍ പറഞ്ഞിരുന്നുവെന്ന് മൊഴി നല്‍കിയിരുന്നുവെങ്കിലും പേര് കോടതി രേഖപ്പെടുത്തിയില്ല. കേസിന്‍രെ വിചാരണ കൊല്ലം ഒന്നാം അഡീഷണല്‍ ജഡ്‌ജ് കെ.എന്‍.സുജിത് മുമ്പാകെ വിചാരണ അന്തിമ ഘട്ടത്തിലാണ്.