ലണ്ടന്‍: പ്രകോപനം സൃഷ്ടിക്കുന്ന തരത്തില്‍ ഹിന്ദുമതത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതില്‍ യുകെയില്‍ പ്രവാസി ഹിന്ദുസംഘടനകളുടെ പ്രതിഷേധം. വെസ്റ്റ് മിഡ്ലാന്‍ഡ്‌സ് സോലിങലിലെ സെക്കണ്ടറി സ്‌കൂളായ ലാങ്ലി സ്‌കൂളിലെ പാഠപുസ്തകത്തിലാണ്
ചില ഇന്ത്യക്കാര്‍ ഹിന്ദുമതം സംരക്ഷിക്കാനായി തീവ്രവാദത്തിലേയ്ക്ക് കടക്കുന്നുവെന്ന പരാമര്‍ശം ഉണ്ടായിരുന്നത്. പ്രതിഷേധതത്തെ തുടര്‍ന്ന് സ്‌കൂളിലെ വെബ്‌സൈറ്റില്‍ നിന്ന് പുസ്തകം പിന്‍വലിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജി.സി.എസ്.ഇ മതപഠനം: മത സമാധാനവും കലഹവും എന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് വിവാദമായത്. എന്നാല്‍ ഈ പുസ്തകം പുറത്ത് നിന്ന് വാങ്ങിയതാണെന്നും സ്‌കൂളിലെ സ്റ്റാഫ് നിര്‍മ്മിച്ചതല്ലെന്നും ലാങ്ലി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. പുസ്തകം സ്കൂൾ പഠനത്തിനായി ഉപയോഗിക്കില്ലെന്നും അവര്‍ പറഞ്ഞു. വെബ്സൈറ്റില്‍ നിന്ന് പുസ്തകം നീക്കം ചെയ്തിട്ടുണ്ട്. എങ്കിലും വീഴ്ചയില്‍ ക്ഷമ ചോദിക്കുന്നുവെന്നും സ്‌കൂള്‍ പ്രസ്താവയില്‍ വ്യക്തമാക്കി.