കുട്ടികളുടെ സെക്‌സ് വീഡിയോയും ചിത്രങ്ങളും കൈമാറുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം കണ്ടെത്തി അറിയിച്ചത് യൂനിസെഫ്; പൊലീസിന്റേതടക്കം സൈബര്‍ സംവിധാനങ്ങള്‍ ഇതില്‍ പരാജയപ്പെട്ടു

തിരുവനന്തപുരം: എടപ്പാള്‍ കേന്ദ്രമാക്കി കുട്ടികള്‍ ഉള്‍പ്പെട്ട ലൈംഗിക വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കുവാനും കൈമാറുവാനുമായി രൂപീകരിച്ച വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം സംബന്ധിച്ച വിവരം കേരളത്തിലെ അധികൃതരെ അറിയിച്ചത് ഐക്യരാഷ്ട്രസഭയുടെ സബ്‌സിഡിയറി ഏജന്‍സിയും കുട്ടികളുടെ പ്രശ്‌നങ്ങള്‍ പ്രത്യേകം കൈകാര്യം ചെയ്യുന്ന യൂണിസെഫ് ആയിരുന്നു. നാളുകളായി സജീവമായിരുന്ന ഈ സംഘത്തെപ്പറ്റി പോലീസിന്റെ അടക്കം സൈബര്‍- സ്‌പെഷ്യല്‍ ബ്രാഞ്ച് സംവിധാനങ്ങള്‍ക്കൊന്നും വിവരം കിട്ടാതെപോയത് ഈ രംഗത്ത് നിലനില്‍ക്കുന്ന ശോച്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ്.

വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനും സഹായികളുമാണ് പിടിയിലായത്. എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശിയും ഗ്രൂപ്പ് അഡ്മിനുമായ അശ്വിന്‍ (21), ആലങ്കോട് സ്വദേശി രാഗേഷ് (40), താനൂര്‍ ഉണ്യാല്‍ ഒട്ടുംപുറത്ത് അബ്ദുല്‍ നാസര്‍ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇത്തരമൊരു ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യൂനിസെഫ് ഇന്‍ര്‍പോള്‍ മുഖേന ക്രൈം എഡിജിപി മനോജ് എബ്രഹാമിന് വിവരം നല്‍കുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടുനിന്നുള്ള സൈബര്‍ ഡോം സംഘം ചങ്ങരംകുളം പോലിസുമായി സഹകരിച്ചാണ് പ്രതികളെ വലയിലാക്കിയത്. ചെറിയ കുട്ടികളെ ഉപയോഗിച്ച് നിര്‍മിക്കുന്ന അശ്ലീല ദൃശ്യങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പ് അംഗങ്ങളായ 256 പേര്‍ക്കാണ് നല്‍കിയിരുന്നത്. വീഡിയോ ദൃശ്യങ്ങള്‍ കണ്ടവരും കേസില്‍ പ്രതികളാണ്. അശ്വിന്‍ ആരംഭിച്ച ഗ്രൂപ്പില്‍ വിദേശത്തും അംഗങ്ങളുണ്ട്.

Share
അഭിപ്രായം എഴുതാം