കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും; കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷം.

തിരുവനന്തപുരം: കേരളത്തില്‍ പരക്കെ കനത്ത മഴയും കാറ്റും. കോട്ടയം, ഇടുക്കി ജില്ലകളില്‍ നാശനഷ്ടങ്ങള്‍ രൂക്ഷമാണ്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ നാല് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പൊതുവേ കേരളത്തില്‍ ശക്തമായ മഴ തുടരാന്‍തന്നെയാണ് സാധ്യത. ഇന്നലെരാത്രി തെക്കന്‍ ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലുമാണ് തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഉംപണ്‍ ചുഴലിക്കാറ്റ് പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലൂടെ നീങ്ങുന്നത്. അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ഉംപണിന് 260 കിലോമീറ്റര്‍ വേഗമാണ് നിലവിലുള്ളത്. ഇതിന്റെ പ്രഭാവത്താലാണ് കേരളത്തിലും ശക്തമായ കാറ്റും മഴയും എത്തിയിട്ടുള്ളത്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹത്തിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്. തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ ചുഴലിക്കാറ്റ് ഉഷ്ണതരംഗത്തിന് വഴിവയ്ക്കാനും സാധ്യത കല്‍പിക്കപ്പെടുന്നു.

കാറ്റിലും മഴയിലും കേടുപാടുകള്‍ സംഭവിച്ച വൈക്കം മഹാദേവ ക്ഷേത്രം

ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍ കോട്ടയം ജില്ലയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കോട്ടയം വൈക്കത്ത് വ്യാപകനാശമുണ്ടായി. നിരവധി വീടുകള്‍ക്ക് കേടുപാടുണ്ടായി. പലയിടത്തും മരങ്ങള്‍ കടപുഴകിവീണു. മരങ്ങള്‍ കടപുഴകി വീണതോടെ നിരവധി വീടുകളാണ് ഭാഗികമായി തകര്‍ന്നത്. പലയിടത്തും വൈദ്യുതി പോസ്റ്റുകള്‍ കടപുഴകിയും ഒടിഞ്ഞും വീണു. വൈക്കം മഹാദേവക്ഷേത്രത്തിലെ അലങ്കാരഗോപുരത്തിന്റെ മുകളില്‍ പാകിയിരുന്ന ഓടുകള്‍ പറന്നുപോയിട്ടുണ്ട്. ടിവി പുരത്തും വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. വൈക്കത്ത് സിപിഐ മണ്ഡലം കമ്മിറ്റി ഓഫീസിന് കേടുപറ്റി. ജില്ലയില്‍ ഇപ്പോഴും മഴ തുടരുകയാണ്.

ഇടുക്കി ജില്ലയിലെ തൊടുപുഴ, മൂലമറ്റം, വെള്ളിയാമറ്റം തുടങ്ങിയ ഇടനാട് മേഖലകളില്‍ മഴ ശക്തമായിരുന്നു. പലയിടത്തും വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വാഴത്തോട്ടങ്ങള്‍ നശിക്കുകയും റബര്‍മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വൈദ്യുതി, ടെലഫോണ്‍ സംവിധാനവും താറുമാറായി. തിങ്കളാഴ്ച ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും ജില്ലാ ഭരണകൂടവും അറിയിച്ചു.

Share
അഭിപ്രായം എഴുതാം