കാസർഗോഡ് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സോളാര്‍ വൈദ്യുതിയിലേക്ക്: ആദ്യഘട്ടം പൂര്‍ത്തിയായി

കാസർഗോഡ് ഫെബ്രുവരി 29: കാസര്‍കോട്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 10 പൊതുകാര്യാലയങ്ങള്‍ക്ക് ഇനി സോളാര്‍ വൈദ്യുതി ലഭ്യമാകും. കാസര്‍കോട്  വികസന പാക്കേജില്‍ 5.38 കോടി രൂപ അനുവദിച്ചതില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയായി. 580 കിലോ വാട്ട് സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്ന രീതിയിലുളള  പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്.  കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ സ്ഥാപിച്ച 185 കിലോ വാട്ട് പ്ലാന്റ് ആണ് ഏറ്റവും വലുത്. കൂടാതെ  പടന്നക്കാട് ജില്ലാ ആയൂര്‍വേദ ആശുപത്രി (15 കിലോ വാട്ട്), കുമ്പള  ജി.എച്ച്.എസ്.എസ് (15 കിലോ വാട്ട്), മൊഗ്രാല്‍ പുത്തൂര്‍ ജി.എച്ച്.എസ്.എസ്  (30 കിലോ വാട്ട്) ചന്ദ്രഗിരി ജിഎച്ച് എസ്.എസ് (20 കിലോ വാട്ട്) എന്നിവിടങ്ങളില്‍ പ്ലാന്റ് പൂര്‍ത്തിയായി, വൈദ്യതി ഉത്പാദനത്തിന് സജ്ജമായി. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റാണ് സ്ഥാപിച്ചിട്ടുളളത്. പ്രവര്‍ത്തന ചിലവും പരിപാലന ചിലവും കുറഞ്ഞ ഇത്തരം ഗ്രിഡ് അധിഷ്ഠിത സോളാര്‍ പവര്‍ പ്ലാന്റ് നിര്‍മ്മാണം പൂര്‍ത്തിയായാല്‍  സ്ഥാപനങ്ങളിലെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കും. 

ഗ്രിഡ് അധിഷ്ഠിത സോളാര്‍ പ്ലാന്റ് ആയതിനാല്‍ സ്ഥാപനങ്ങളുടെ ഉപയോഗം കഴിച്ച് അധികം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി യുടെ ഗ്രിഡിലേക്ക് നല്‍കാന്‍ സാധിക്കും. ജില്ലയുടെ വൈദ്യുതക്ഷാമത്തിന് പരിഹാരമാകുന്നതിനോടൊപ്പം കെ.എസ ഇ.ബിക്ക് നല്‍കുന്ന വൈദ്യുതിയുടെ യൂണിറ്റ് കണക്കാക്കിയിട്ടുളള തുക കെ.എസ്.ഇ.ബി അതത് സ്ഥാപനങ്ങള്‍ക്ക് നല്‍കും. ജില്ലാ പഞ്ചായത്ത് മുഖേന നടപ്പിലാക്കുന്ന  പദ്ധതിയില്‍ 25 വര്‍ഷം വാറണ്ടിയുളള പാനലുകളാണ് ഉപയോഗിച്ചത്. കാസര്‍കോട്  വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇത്തരം 10 പ്ലാന്റുകളുടെ നിര്‍മ്മാണത്തില്‍ ആകെ 7453 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത്. പ്ലാന്റ് സ്ഥാപിക്കുന്ന ഓഫീസുകള്‍ക്ക് വൈദ്യുതസ്വയംപര്യാപ്തത ലഭ്യമാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന നേട്ടം. 

Share
അഭിപ്രായം എഴുതാം