വിട്ടുവീഴ്ച ചെയ്ത് സിപിഎം; രാജ്യസഭാ സീറ്റുകള്‍ സിപിഐക്കും കേരള കോണ്‍ഗ്രസിനും

എല്‍ഡിഎഫിലെ രാജ്യസഭാ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. രാജ്യസഭാ സീറ്റ് സിപിഐക്കും കേരള കോണ്‍ഗ്രസ്(എം)നും നല്‍കാന്‍ തീരുമാനമായി. ഇന്ന് ചേര്‍ന്ന യോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.നേരത്തെ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞിരുന്നു. സിപിഐയും കേരള കോണ്‍ഗ്രസും നിലപാടില്‍ ഉറച്ച് നിന്നതോടെയാണ് സീറ്റുകള്‍ വിട്ട് നല്‍കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗക അറിയിപ്പ് ഉടനെയുണ്ടാകും

എല്‍ ഡി എഫിന് വിജയിക്കാന്‍ ആകുന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് സി പി എം ഏറ്റെടുക്കുകയാണെങ്കില്‍ രണ്ടാമത്തെ സീറ്റ് തങ്ങള്‍ക്കു വേണമെന്ന ആവശ്യവുമായി സി പി ഐ, കേരള കോണ്‍ഗ്രസ് എം, ആര്‍ ജെ ഡി, എന്‍ സി പി കക്ഷികള്‍ രംഗത്ത് വന്നിരുന്നു. ആര്‍ ജെ ഡിക്കും എന്‍ സി പിക്കും സീറ്റ് നല്‍കാനാവില്ലെന്ന് സി പി എം ആദ്യമെ അറിയിച്ചിരുന്നു.സി പി ഐയുമായും കേരള കോണ്‍ഗ്രസ് എമ്മുമായും സി പി എം ഉഭയകക്ഷി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഇരുകക്ഷികളും വിട്ടുവീഴ്ചക്ക് തയ്യാറല്ലെന്ന് അറിയിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. ലോക്സഭയിലേക്ക് കേരളത്തില്‍നിന്ന് സി പി ഐക്കും കേരള കോണ്‍ഗ്രസ് എമ്മിനും പ്രതിനിധിയില്ല. ഈ സാഹചര്യത്തില്‍ രാജ്യസഭാ സീറ്റ് വേണമെന്ന നിലപാടില്‍ ഇരു കക്ഷികളുംല ഉറച്ചുനിന്നു.

Share
അഭിപ്രായം എഴുതാം