അവസാന നിമിഷം കോൺഗ്രസ് സ്ഥാനാർത്ഥി പിന്മാറിയ ഇൻഡോറിൽ NOTAക്ക് രണ്ടു ലക്ഷം വോട്ട്; റെക്കോഡ്

നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം കോണ്‍ഗ്രസ് സ്ഥാനാർത്ഥി പത്രിക പിൻവലിച്ച ഇന്‍ഡോറില്‍ നോട്ടയില്‍ പ്രതികാരം തീര്‍ത്ത് ജനം. ബിജെപി സ്ഥാനാര്‍ഥി 10 ലക്ഷത്തിലധികം വോട്ട് നേടിയ മണ്ഡലത്തില്‍ തൊട്ടു പുറകെ ഏറ്റവും കൂടുതല്‍ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാര്‍ഥിയായ ശങ്കര്‍ ലാല്‍വാനി 11 ലക്ഷം വോട്ട് നേടിയപ്പോള്‍ തൊട്ട് പുറകെ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയത് സ്ഥാനാർത്ഥികളല്ല, നോട്ടയാണ്. 2,02,212 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. ഒൻപത് ലക്ഷത്തിനോട് അടുത്ത ലീഡ് ഈ മണ്ഡലത്തിൽ ബിജെപിക്കുണ്ടെങ്കിലും ഇത്രയും കൂടുതല്‍ വോട്ട് നോട്ടയ്ക്ക് ലഭിച്ചതാണ് ഈ തിരഞ്ഞെടുപ്പ് ഫലത്തില്‍ ഇൻഡോറിനെ വേറിട്ടുനിര്‍ത്തുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത്. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശങ്കര്‍ ലാല്‍വനിയാണ് ഇൻഡോറിൽ ഇത്തവണയും വിജയത്തിലേക്ക് കടക്കുന്നത്. ബിജെപി സ്ഥാനാർഥിക്ക് 11 ലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോള്‍ മറ്റ് 13 സ്ഥാനാര്‍ഥികള്‍ക്കും 50,000 ത്തില്‍ താഴെയായിരുന്നു വോട്ട്. എന്നാല്‍ നോട്ട 2 ലക്ഷത്തിലധികം വോട്ട് മണ്ഡലത്തില്‍ നേടി. കോണ്‍ഗ്രസ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.
2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിഹാറിലെ ഗോപാൽഗഞ്ചിലായിരുന്നു ഇതിന് മുൻപ് നോട്ടയ്ക്ക് ഏറ്റവും അധികം വോട്ട് ലഭിച്ചത്. അന്ന് 51,660 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്

Share
അഭിപ്രായം എഴുതാം