എസ്ബിഐക്ക് നല്‍കിയ സമയ പരിധി ഇന്ന് അവസാനിക്കും, വിവരങ്ങള്‍ നല്‍കണം, നടപടി ഇലക്‌ട്രല്‍ ബോണ്ട് കേസില്‍

ദില്ലി : ഇലക്ടറല്‍ ബോണ്ട് കേസില്‍ വിശദാംശങ്ങള്‍ സമർപ്പിക്കാൻ എസ്ബിഐക്ക് സുപ്രീം കോടതി നല്‍കിയ സമയപരിധി ഇന്ന് വൈകുന്നേരം അവസാനിക്കും.
സമയപരിധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് നല്‍കിയ അപേക്ഷ സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഇന്നലെ തള്ളിക്കൊണ്ടാണ് രേഖകള്‍ സമർപ്പിക്കാൻ കർശന നിർദ്ദേശം നല്‍കിയത്. ആരൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്നുള്ള വിവരങ്ങള്‍, ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും ഇന്ന് കൈമാറണം. വിവരങ്ങള്‍ വെള്ളിയാഴ്ച്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ ആരു വാങ്ങിയ ബോണ്ടുകളാണ് ഒരോ രാഷ്ട്രീയ പാർട്ടിക്കും കിട്ടിയത് എന്ന വിവരം ഉടൻ പുറത്തുവരില്ല.

ബോണ്ടുകളുടെ വില്‍പനയും അത് പാർട്ടികള്‍ സ്വീകരിച്ചതിന്റെയും വിവരങ്ങള്‍ ക്രോഡീകരിക്കാൻ സമയം നീട്ടി നല്‍കണമെന്നായിരുന്നു എസ്ബിഐ അപേക്ഷ. എന്നാല്‍ ഈ അപേക്ഷയില്‍ കടുത്ത നീരസം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടന ബെഞ്ച് പ്രകടിപ്പിച്ചു. എസ് ബി ഐ പോലുള്ള ഒരു വലിയ സ്ഥാപനം വിധി വന്ന് 26 ദിവസമായി എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. എസ്ബിഐയില്‍ നിന്ന് ആത്മാർത്ഥ പ്രതീക്ഷിച്ചെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. എസ്ബിഐ വെളിപ്പെടുത്താൻ സമയം ചോദിച്ചകുറെ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ മുദ്രവെച്ച കവറില്‍ കോടതിക്ക് നല്‍കിയതാണ്. ഈ കവർ വാദത്തിനിടെ കോടതി തുറന്നു. ഈ വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് പ്രസിദ്ധീകരിക്കാൻ കോടതി നിർദ്ദേശിച്ചു. ഈ വിവരങ്ങള്‍ വെള്ളിയാഴ്ച്ചക്കുള്ളില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കാനും കോടതി ഉത്തരവിട്ടു.

ആരൊക്കെ ബോണ്ടുകള്‍ വാങ്ങിയെന്നുള്ള വിവരങ്ങള്‍ പുറത്തു വരും. ഒരോ പാർട്ടിക്കും കിട്ടിയ ബോണ്ടുകളുടെ വിശദാംശങ്ങളും എസ്ബിഐ കൈമാറേണ്ടി വരും. കേസില്‍ എഡിആറും സിപിഎമ്മു നല്‍കിയ കോടതിയലക്ഷ്യ ഹർജികള്‍ തല്‍ക്കാലം തള്ളിയെങ്കിലും വിവരങ്ങള്‍ പ്രസിദ്ധീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും കോടതി മുന്നിറിയിപ്പ് നല്‍കിയിട്ടുണ്ട്.

Share
അഭിപ്രായം എഴുതാം