ആലപ്പുഴ: തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്ബേ കേന്ദ്രസേന ജില്ലയിലെത്തി. ജില്ലയിലെ രണ്ടിടത്ത് റൂട്ട് മാർച്ച് നടത്തി നിയന്ത്രണം ഏറ്റെടുത്തു.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ക്രമസമാധാന നടപടികളുടെ മുന്നൊരുക്കത്തിന്‍റെ ഭാഗമായി സുരക്ഷ ഒരുക്കാന്‍ കേന്ദ്രസേനയില്‍നിന്ന് 90 പേരടങ്ങുന്ന ഒരു കമ്ബനി സിഐഎസ്ഫ് സംഘമാണ് ജില്ലയിലെത്തിയത്.
ഇവർ ജില്ലയില്‍ അമ്ബലപ്പുഴയിലും ചേർത്തലയിലുമായി സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് വിവിധ സ്ഥലങ്ങളില്‍ റൂട്ട് മാർച്ച് നടത്തി.
അമ്ബലപ്പുഴയില്‍ അമ്ബലപ്പുഴ പോലീസ് എസ്‌എച്ച്‌ഒ പ്രതീഷ്കുമാറിന്‍റെ നേതൃത്വത്തില്‍ അമ്ബലപ്പുഴ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുമായി ചേർന്ന് വളഞ്ഞവഴി, പുറക്കാട്, വ്യാസ എന്നീ ഭാഗങ്ങളില്‍ റൂട്ട് മാർച്ച് നടത്തി. ചേർത്തല നഗരത്തില്‍ ചേർത്തല ഫയർ സ്റ്റേഷന്‍റെ മുന്നില്‍നിന്ന് ആരംഭിച്ച റൂട്ട് മാർച്ച് പോസ്റ്റ് ഓഫീസ് ജംഗ്ഷൻ, ദേവീക്ഷേത്രം, കെഎസ്‌ആർടിസി വഴി ഗേള്‍സ് സ്കൂള്‍ വരെയും തുടർന്ന് ഒറ്റപ്പുന്ന മുതല്‍ പള്ളിപ്പുറം വരെയും മാർച്ച് നടത്തി. സിഐഎസ്‌എഫ് ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ രാകേഷ് ഖണ്ഡൂരിയുടെ നേതൃത്വത്തില്‍ അറുപത് അംഗ സേനയാണ് റൂട്ട് മാർച്ച് നടത്തിയത്.
ചേർത്തല ഡിവൈഎസ്പി എസ്. ഷാജി റൂട്ട് മാർച്ചിനു നേതൃത്വം നല്‍കി. ചേർത്തല പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ഡിനി, റെജി പി.പി., സജി പി.ജെ എന്നിവർ റൂട്ട് മാർച്ചില്‍ പങ്കെടുത്തു. ജില്ലയില്‍ സുരക്ഷിതവും സുതാര്യവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുകയാണ് ലക്ഷ്യം