മുഖ്യമന്ത്രിയും മന്ത്രിമാരും സംശയാതീതരായിരിക്കണം, ലോകായുക്താ വിധിയിൽ ഹൈക്കോടതിയെ സമീപിക്കും: പരാതിക്കാരൻ

തിരുവനന്തപുരം : ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന മുഖ്യമന്ത്രിക്കും ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാർക്കുമെതിരായ ഹർജിയിലെ ലോകായുക്താ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ ആർ എസ് ശശികുമാർ. മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരാകണം. നീതിക്ക് വേണ്ടി സുപ്രീംകോടതിയിൽ പോകാനും തയ്യാറാണെന്നും അദ്ദേഹം വിശദീകരിച്ചു. 

‘ഭിന്നവിധിയായതിനാലാകും വാദം പൂർത്തിയായിട്ടും ഇതുവരെയും ലോകായുക്ത വിധി പറയാതിരുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശം വന്നതിനാലാണ് ലോകായുക്ത കോടതിയിപ്പോൾ വിധി പറയാൻ തയ്യാറായത്. സർക്കാരിനെതിരായ അഭിപ്രായമാണ് ബെഞ്ചിലെ ഒരാൾക്കെന്നത് പ്രാധാന്യമർഹിക്കുന്നതും ഗൌരവമുള്ളതുമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും സംശയത്തിന് അതീതരാകണം. ഒരു ജഡ്ജി പ്രതികൂലമായി വിധിയെഴുതിയതിനാൽ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിൽക്കാൻ തയ്യാറാകണം. എന്ത് സമ്മർദ്ദം ചെലുത്തിയും കേസ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ലാവ്ലിൻ കേസിലും ഇത് തന്നെയാണ് നടന്നത്’. ഈ ഹർജിയിൽ അതിന് അനുവദിക്കില്ലെന്നും നീതിക്ക് വേണ്ടി സുപ്രീം കോടതി വരെ പോകേണ്ടി വന്നാലും വിധി നേടുമെന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു.  

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന ഹർജി ലോകായുക്ത മൂന്നംഗ വിശാല ബെഞ്ചിന് വിട്ട് 31/03/23 വെള്ളിയാഴ്ചയാണ് വിധി പറഞ്ഞത്. രണ്ടംഗ ബെഞ്ചിൽ വ്യത്യസ്ത അഭിപ്രായ വ്യത്യാസമുണ്ടെന്നും അതിനാൽ ഹർജി മൂന്നംഗ ബെഞ്ചിന് വിടുകയാണെന്നും വിധി പറഞ്ഞ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് വ്യക്തമാക്കി. മൂന്നംഗ ബെഞ്ച് വീണ്ടും വിശമായ വാദം കേട്ട ശേഷമാകും ഇനി വിധി പറയുക. ഇതിനുള്ള തീയതിയും പിന്നീട് പ്രഖ്യാപിക്കും. മന്ത്രിസഭാ തീരുമാനം ലോകായുക്തക്ക് പരിശോധിക്കാമോ എന്നതിലും കേസ് നിലനിൽക്കുമോ എന്നതിലുമാണ് രണ്ട് ജസ്റ്റിസുമാർക്കും വ്യത്യസ്ത അഭിപ്രായമുണ്ടായത്. 

Share
അഭിപ്രായം എഴുതാം