പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

അമരാവതി: പ്രണയത്തിന്റെ പേരിൽ മകളെ അച്ഛൻ കൊലപ്പെടുത്തി. ആന്ധ്രപ്രദേശിലെ നന്ദ്യാല ജില്ലയിലാണ് സംഭവം. മകളെ കൊന്ന് വിവിധ പ്രദേശങ്ങളിലായി ശരീരാവശിഷ്ടങ്ങൾ ഉപേക്ഷിച്ചു. സംഭവത്തിൽ ദേവേന്ദ്ര റെഡ്ഢിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ദേവേന്ദ്ര റെഡ്ഢിക്ക് രണ്ടു പെൺമക്കളാണ്. 21 വയസ്സുള്ള മൂത്ത മകൾ പ്രസന്നയെ സോഫ്റ്റ് വെയർ എൻജിനീയറിനാണ് വിവാഹം ചെയ്തത്. എന്നാൽ, കുടുംബവുമായി ഹൈദരാബാദിൽ താമസിക്കുന്നതിനിടെ പ്രസന്നയ്ക്ക് മറ്റൊരു ബന്ധമുണ്ടാവുകയും തുടർന്ന് സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകളുടെ പ്രണയ ബന്ധത്തെ എതിർത്ത ദേവേന്ദ്ര റെഡ്ഢി ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ, ബന്ധം തുടരുന്നുണ്ടെന്നറിഞ്ഞതോടെ മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ദേവേന്ദ്ര റെഡ്ഢിയും സുഹൃത്തുക്കളും ചേർന്നാണ് മകളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിനു ശേഷം മൃതശരീരം കഷ്ണങ്ങളാക്കി വിവിധയിടങ്ങളിൽ തള്ളുകയായിരുന്നു. കൊലപാതകത്തിനു ശേഷം റെഡ്ഢി വീട്ടിലെത്തുകയും ഒന്നുമറിയാത്തതു പോലെ ഭാവിക്കുകയുമായിരുന്നു. മകളെക്കുറിച്ചുള്ള കൂടുതൽ ചോദ്യങ്ങളിൽ നിന്നാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. ചോദ്യം ചെയ്യലിന്റെ അവസാനം കൊലപാതകം നടത്തിയെന്ന് ദേവേന്ദ്ര റെഡ്ഢി സമ്മതിക്കുകയായിരുന്നു.

Share
അഭിപ്രായം എഴുതാം