ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന്: മോദി പങ്കെടുക്കും

ടോക്കിയോ: പ്രസംഗിക്കുന്നതിനിടെ വെടിയേറ്റു മരിച്ച ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാരം സെപ്റ്റംബർ 27 ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പെടെ ഇരുന്നൂറിലധികം ലോകനേതാക്കള്‍ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുക്കും.

ജൂലൈ എട്ടിനാണ് ഷിന്‍സോ ആബെ വെടിയേറ്റു മരിച്ചത്. പ്രസംഗവേദിക്കു സമീപമെത്തിയ അക്രമി ഷിന്‍സോ ആബെയുടെ തലയിലും കഴുത്തിലും വെടിവയ്ക്കുകയായിരുന്നു. ജപ്പാനിലെ ഹൗസ് ഓഫ് കൗണ്‍സിലേഴ്‌സ് തെരഞ്ഞടുപ്പിന്റെ പ്രചാരണത്തിനിടെയായിരുന്നു ആക്രമണം. പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിന്‍സോ ആബെയുടെ മൃതദേഹം ടോക്കിയോയിലെ അകാസ കൊട്ടാത്തില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

അതേസമയം, സംസ്‌കാരച്ചടങ്ങുകള്‍ കണക്കിലെടുത്ത് ടോക്കിയോയിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇരുപതിനായിരം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റു തന്ത്രപ്രധാന മേഖലകളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കി.

Share
അഭിപ്രായം എഴുതാം