രണ്ട് കേന്ദ്രമന്ത്രിമാർ രാജി വച്ചു

ദില്ലി: കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി, ഉരുക്ക് മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ആർ സി പി സിംഗ് എന്നിവർ രാജിവച്ചു. രാജിവച്ച കേന്ദ്രമന്ത്രിമാരുടെ വകുപ്പുകൾ സ്മൃതി ഇറാനിക്കും ജ്യോതിരാദിത്യ സിന്ധ്യക്കും നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ച ഒഴിവിൽ ആ വകുപ്പിന്റെ ചുമതല സ്മൃതി ഇറാനിക്ക് നൽകി. ഉരുക്ക് മന്ത്രാലയത്തിൻ്റെ ചുമതലയുണ്ടായിരുന്ന ആർസിപി സിംഗ് രാജിവച്ചതിനാൽ ആ വകുപ്പ് വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്കും നൽകി.

2022 ജൂലൈ 6 ന് വൈകിട്ടോടെയാണ് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുക്താർ അബ്ബാസ് നഖ്വി രാജിവച്ചത്. ഇന്നത്തെ കേന്ദ്രമന്ത്രിസഭായോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് രാജി നല്കിയത്. ജൂലൈ 6 ന് ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗത്തിൽ മുക്താർ അബ്ബാസ് നഖ്വിയുടെ സേവനങ്ങളെ പ്രധാനമന്ത്രി പുകഴ്ത്തിയിരുന്നു. നഖ്വിയുടെ രാജ്യസഭ കാലാവധി നാളെ അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

രാജ്യസഭയിലേക്ക് മൂന്നു ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് വീണ്ടും സീറ്റു നല്കാത്തതെന്നാണ് പാർട്ടി വിശദീകരണം. അതേസമയം ഉപരാഷ്ട്രപതി സ്ഥാനാർത്ഥിക്കായുള്ള ചർച്ചകളിൽ മുക്താർ അബ്ബാസ് നഖ്വിയുടെ പേരും ശക്തമായി ഉയരുന്നുണ്ട്.സ്ഥാനാർത്ഥിയെക്കുറിച്ചുള്ള ബിജെപി തീരുമാനം രണ്ടു ദിവസത്തിലുണ്ടാകും. രാജ്യസഭ കാലാവധി പൂർത്തിയാക്കിയ കേന്ദ്രമന്ത്രി ആർസിപി സിംഗും രാജി നല്കും. ജെഡിയു ആർസിപി സിംഗിന് വീണ്ടും സീറ്റു നല്കിയിരുന്നില്ല. ബിജെപിയുമായി അടുത്ത ബന്ധം പുലർത്തുന്നു എന്ന വിമർശനം ജെഡിയുവിൽ ആർസിപി സിംഗിനെതിരെ ശക്തമായി ഉണ്ടായിരുന്നു.

Share
അഭിപ്രായം എഴുതാം