നിപ: വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി

കോഴിക്കോട്: ജില്ലയിൽ നിപബാധിച്ച കുട്ടിയുടെ മരണത്തെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി അറിയിച്ചു.

കുട്ടിക്ക് വിട്ടുമാറാത്ത പനികാരണം, സാംപിൾ എടുക്കുന്നതിനുമുമ്പ് മസ്തിഷ്കജ്വരവും മരുന്നുകളോട് പ്രതികരിക്കാത്തവിധത്തിൽ ആവർത്തിച്ചുള്ള അപസ്മാരവുമുണ്ടായിരുന്നു. ഈ ലക്ഷണങ്ങളെത്തുടർന്നാണ് കുട്ടിയുടെ സ്രവ സാംപിളുകൾ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചത്. സിറം, പ്ലാസ്മ, സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നീ മൂന്ന് സാംപിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ലബോറട്ടറിയിലേക്ക് അയക്കുകയും മൂന്നു സാംപിളുകളും പോസിറ്റീവാകുകയുംചെയ്ത ശേഷമാണ് കുട്ടിക്ക് നിപ വൈറസ് ബാധയാണെന്ന് സ്ഥിരീകരിച്ചത്.

മറിച്ചുള്ള വാർത്തകൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇത്തരം വാർത്തകൾക്കെതിരേ ജാഗ്രതപാലിക്കണമെന്നും കളക്ടർ അറിയിച്ചു. വ്യാജവാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അധികൃതരെ അറിയിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണം. ആരോഗ്യവകുപ്പിൽനിന്നുള്ള ശാസ്ത്രീയവും വസ്തുതാപരവുമായ വിവരങ്ങൾമാത്രമേ മുഖവിലയ്ക്കെടുക്കാവൂവെന്നും കളക്ടർ പറഞ്ഞു.

Share
അഭിപ്രായം എഴുതാം