കോവിഡിന്‌ പിന്നാലെ മങ്കി വൈറസും

ബീജീംഗ്‌ : ചൈനയില്‍ ആദ്യമായി മങ്കി വൈറസ്‌ (ബി.വി)സ്ഥിരീകരിച്ചയാള്‍ മരിച്ചു. 53 വയസുളള മൃഗഡോക്ടറാണ്‌ മരണത്തിന്‌ കീഴടങ്ങിയത്‌. ഇയാളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സുരക്ഷിതരാണെന്നാണ്‌ റിപ്പോര്‍ട്ട്‌. പ്രൈമേറ്റുകളെ കുറിച്ച്‌ പഠിക്കുന്ന ഒരു സ്ഥാപനത്തിലെ ഗവേഷകനായിരുന്നു മരിച്ച ഡോക്ടര്‍.

2021 മാര്‍ച്ച്‌ ആദ്യം ഇദ്ദേഹം ചത്ത രണ്ട്‌ കുരങ്ങുകളുടെ ശരീരം പരിശോധിച്ചിരുന്നു. തുടര്‍ന്ന്‌ ഒരുമാസത്തിനുശേഷം ഓക്കാനം ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ ചികിത്സ തേടുകയായിരുന്നുവെന്ന്‌ ചൈനീസ്‌ സിഡിസി ശനിയാഴ്‌ച വെളിപ്പെടുത്തി. നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയ ശേഷം 2021 മെയ്‌ 27നാണ്‌ അദ്ദേഹം മരിക്കുന്നത്‌. ചൈനയില്‍ ഇതിനുമുമ്പ്‌ മാരകമായ ബിവി അണുബാധകള്‍ റിപ്പോര്‍ട്ടുചെയ്‌തിട്ടില്ല.

ഏപ്രിലില്‍ ഇദ്ദേഹത്തിന്റെ സെറിബ്രോസ്‌പൈനല്‍ ഫ്‌ളൂയിഡ്‌ പരിശോധിച്ചപ്പോഴാണ്‌ ബിവി പോസിറ്റീവാണെന്ന്‌ വ്യക്തമായത്‌. ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ പരിശോധനാ ഫലം നെഗറ്റീവാണ്‌. 1932ലാണ്‌ ഈ വൈറസ്‌ കണ്ടെത്തുന്നത്‌. നേരിട്ടുളള സമ്പര്‍ക്കത്തിലൂടെയും സ്രവങ്ങളിലൂടെയുമാണ്‌ ഇത്‌ പകരാന്‍ സാധ്യതയുളളത്‌. 70-80 ശതമാനമാണ്‌ മരണനിരക്ക്‌ എന്നുളളത്‌ ആശങ്കപ്പെടുത്തുന്നതാണ്‌.

Share
അഭിപ്രായം എഴുതാം