” അന്നൂരി “നെല്‍കൃഷിയുമായി വയനാട്ടിലെ കര്‍ഷകന്‍

കല്‍പ്പറ്റ : സൂര്യോദയത്തിന്‌ മുമ്പ്‌ കതിരിട്ട്‌ അസ്‌തമയത്തിന്‌ മുമ്പ്‌ മൂപ്പെത്തുന്ന അത്യപൂര്‍വ നെല്ലിനെ സംരക്ഷിച്ച്‌ വയനാട്ടിലെ കര്‍ഷകന്‍. ശബരിമല കാടുകളില്‍ മാത്രം വിളഞ്ഞിരുന്ന ‘അന്നൂരി ‘ എന്ന വിത്തിനമാണ്‌ സുല്‍ത്താന്‍ ബത്തേരിയിലെ കര്‍ഷകനായ പ്രസീത്‌കുമാര്‍ തയ്യില്‍ തന്‍റെ വീട്ടുവളപ്പില്‍ കൃഷി ചെയ്‌ത്‌ സംരക്ഷിച്ചുപോരുന്നത്‌. രണ്ടുവര്‍ഷമായി ഇദ്ദേഹം ഇത്‌ ചെടിച്ചട്ടികളില്‍ കൃഷി ചെയ്‌തുവരുന്നു.

നട്ട്‌ രണ്ടാഴ്‌ച കൊണ്ട്‌ അന്നൂരി പൂര്‍ണവളര്‍ച്ചയെത്തും പതിനഞ്ചാം ദിവസം വിളവെടുക്കാന്‍ കഴിയും. രാവിലെ കതിരിട്ട്‌ വൈകുന്നേരത്തോടെ നെന്‍മണികള്‍ കൊഴിഞ്ഞുവീഴാന്‍ തുടങ്ങും. വിളവിടുന്ന അന്നുതന്നെ കൊഴിഞ്ഞുവീഴുന്നതിനാല്‍ അന്നൂരി (അന്ന്‌ ഊരി) എന്ന്‌ പഴമക്കാര്‍ ഈനെല്ലിനത്തിന്‌ പേരിട്ടു. ഒഷധ ഗുണത്താല്‍ സമ്പന്നമായ ഈ നെല്ലിനെ ആദിവാസികള്‍ മരുന്നായി ഉപയോഗിച്ചിരുന്നു. ജില്ലയിലെ തന്നെ മികച്ച കര്‍ഷകനും നെല്‍കൃഷി പ്രചാരകനുമായ പ്രസീത്‌കുമാര്‍ പത്തനം തിട്ടയിലുളള സുഹൃത്ത്‌ വഴിയാണ്‌ അന്നൂരിയെ കുറിച്ച്‌ കേട്ടറിഞ്ഞത്‌. പിന്നീട്‌ നിരന്തര ശ്രമത്തിനൊടുവില്‍ രണ്ട്‌ നെല്‍ച്ചെടികള്‍ സംഘടിപ്പിച്ചു. ബത്തേരി നഗര പ്രാന്തത്തിലുളള വീട്ടിലെത്തിച്ച്‌ ചട്ടികളില്‍ നട്ടു. വനത്തില്‍ വളരുന്നതിനാലാകാം മികച്ച പ്രതിരോധ ശേഷിയുളള നെല്ലിനംകൂടിയാണ്‌ അന്നുരി.

വേരില്‍ നിന്ന മുകുളങ്ങള്‍ ഉണ്ടായി ആഴ്‌ചകള്‍ക്കകം തന്നെ പുതിയ നെല്‍ച്ചെടികള്‍ ഉണ്ടാകും 20ലധികം ചട്ടികളില്‍ പ്രസീത്‌കുമാര്‍ ഈ നെല്ല്‌ വിളയിക്കുന്നുണ്ട്‌ . മുന്‍കാലങ്ങളില്‍ വസൂരിപോലുളള രോഗങ്ങളില്‍ ഔഷധമായി ഇത്‌ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ശബരിമല കാടുകളില്‍മാത്രം വളരുന്നതാകയാല്‍ ദൈവീക ശക്തിയുളളതായും വിശ്വാസമുണ്ട്‌.

Share
അഭിപ്രായം എഴുതാം