തൃശ്ശൂർ: ഗുരുവായൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോ ആധുനികവത്കരണം, നിവേദനം നല്‍കി

തൃശ്ശൂർ: സംസ്ഥാനത്തെ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രത്തിന് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗുരുവായൂര്‍ ഡിപ്പോയിലെ നിലവിലെ കെട്ടിടങ്ങള്‍ പുനരുദ്ധരിക്കേണ്ട ആവശ്യകത കാണിച്ച് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് എംഎല്‍എ എന്‍ കെ അക്ബര്‍ നിവേദനം നല്‍കി. കെഎസ്ആര്‍ടിസിയുടെ 2.5 ഏക്കര്‍ സ്ഥലത്ത് നവീന രീതിയിലുള്ള വാണിജ്യ/വരുമാന വര്‍ദ്ധനവിന് ഉതകുന്ന കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഗുരുവായൂരിലെ ഡിപ്പോയുടെ വികസനത്തിനാവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് നിവേദനം.

1968ല്‍ ഓപ്പറേറ്റിങ് സെന്ററായി പ്രവര്‍ത്തനം ആരംഭിച്ചതാണ് ഗുരുവായൂരിലെ കെഎസ്ആര്‍ടിസി ഡിപ്പോ. പിന്നീട് അസി. ട്രാന്‍സ്പോര്‍ട്ട് ഓഫീസായി മാറുകയും 1986 ല്‍ ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസായി മാറ്റിയിട്ടുള്ളതുമാണ്. 2.5 ഏക്കര്‍ സ്ഥലം കെഎസ്ആര്‍ടിസിക്ക് സ്വന്തമായി ഗുരുവായൂര്‍ ഡിപ്പോയിലുണ്ട്. എന്നാല്‍ 1986ല്‍ പണിത കെട്ടിടങ്ങളും അനുബന്ധ ഗാരേജ് സംവിധാനങ്ങളും മാത്രമാണ് ഇപ്പോഴും നിലവിലുള്ളത്.

Share
അഭിപ്രായം എഴുതാം