ഡോ. കഫീല്‍ ഖാന്റെ ജയില്‍മോചനം; യോഗി സര്‍ക്കാരിനേറ്റ തിരിച്ചടി

ലക്നൗ: ഡോ.കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കിക്കൊണ്ടുള്ള അലഹാബാദ് ഹൈക്കോടതിയുടെ വിധി യോഗി സര്‍ക്കാരിനേറ്റ തിരിച്ചടിയെന്ന് സഹോദരന്‍ അദീല്‍ ഖാന്‍. കഫീല്‍ ഖാനെ യോഗി സര്‍ക്കാര്‍  നിരന്തരം കള്ളക്കേസില്‍ കുടുക്കുകയായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കഫീലിനെതിരെ ദേശസുരക്ഷാ നിയമം ചുമത്തി വിചാരണ നടത്താതെ ഒരു വര്‍ഷമെങ്കിലും അന്യായ തടങ്കലില്‍ വെക്കണമെന്നായിരുന്നു യോഗി സര്‍ക്കാരിന്റെ ഉദ്ദേശമെന്നും അദീല്‍ പറയുന്നു. ആദ്യം ആറുമാസത്തേക്കും പിന്നീട് ഒമ്പത് മാസത്തേക്കും കഫീല്‍ ഖാന്റെ അന്യായ തടങ്കല്‍ ദീര്‍ഘിപ്പിക്കുകയായിരുന്നു എന്നും അദീല്‍ ആരോപിച്ചു. കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്നാണ് യോഗി സര്‍ക്കാര്‍ വേട്ടയാടല്‍ തുടങ്ങിയത്.  കേസില്‍ വാദം കേട്ട് തുടങ്ങിയപ്പോള്‍ അദ്ദേഹത്തിനെതിരെ തെളിവില്ലാത്തതിനാല്‍ കോടതി നടപടികള്‍ നീട്ടിക്കൊണ്ട് പോകാനാണ് ശ്രമിച്ചത്. കഫീല്‍ ഖാന്റെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ അലഹാബാദ് ഹൈക്കോടതി വാദം കേള്‍ക്കട്ടെയെന്നാണ് സുപ്രീം കോടതി പറഞ്ഞത്. അന്നുതന്നെ കഫീലിന്റെ കാര്യം പെട്ടെന്ന് തീര്‍പ്പാക്കാന്‍ അലഹബാദ് ഹൈകോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരുന്നു.

സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് തങ്ങള്‍ക്ക് കിട്ടിയില്ലെന്നു പറഞ്ഞ്‌ കോടതി നടപടികള്‍ പരമാവധി നീട്ടാനാണ് യോഗി സര്‍ക്കാര്‍ ശ്രമിച്ചത്. ഒടുവില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി ദല്‍ഹിയില്‍ നിന്ന് ഉദ്യോഗസ്ഥന്‍ വഴി കൊടുത്തയക്കേണ്ടി വന്നു എന്നും അദീല്‍ ഖാന്‍ പറഞ്ഞു. അലിഗഡ് സര്‍വ്വകലാശാലയില്‍ നടത്തിയ പ്രസംഗം ഹാജരാക്കിയാല്‍ കേസില്‍ വാദം തുടങ്ങാമായിരുന്നു. എന്നിട്ടും അത് ചെയ്യാതെ സുപ്രീം കോടതിയുടെ നിര്‍ദേശം ലംഘിച്ച് കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകുകയായിരുന്നു. സര്‍ക്കാരിന്റെ ഈ  നീക്കം അലഹാബാദ് ഹൈക്കോടതിയും പിന്തുണക്കുകയായിരുന്നുവെന്നും അദീല്‍ പറയുന്നു. കേസ് ഓരോ തവണയും അലഹബാദ് ഹൈക്കോടതിയിലെത്തുമ്പോള്‍ ജഡ്ജിമാര്‍ കേള്‍ക്കാന്‍ തയ്യാറാകാതെ പിന്‍മാറിക്കൊണ്ടിരുന്നു.

തുറന്ന കോടതിയില്‍ കേസ് എത്തുമ്പോള്‍ മുന്നറിയിപ്പില്ലാതെയാണ് ജഡ്ജിമാര്‍ പിന്‍മാറിയത്. ഇതോടെ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. അഡ്വ. ഹുസൈഫ് അഹ്മദി മുഖേന നല്‍കിയ ഹരജിയില്‍ 15 ദിവസത്തിനകം കേസ് തീര്‍പ്പാക്കി വിധി പറയണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടതോടെയാണ് അലഹാബാദ് ഹൈക്കോടതി കേസ് പരിഗണിച്ചതെന്നും അദീല്‍ഖാന്‍ പറഞ്ഞു. ഡോ. കഫീല്‍ ഖാനെ വിട്ടുകിട്ടാന്‍ അമ്മ നുസ്റത്ത് പര്‍വീന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയും  ദേശ സുരക്ഷാനിയമം ചുമത്തിയ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നല്‍കിയ മറ്റൊരു അപേക്ഷയും  ഒരു കേസായി പരിഗണിച്ച് കൊണ്ടായിരുന്നു അലഹാബാദ് ഹൈക്കോടതി ഒടുവില്‍ ഉത്തരവിട്ടതെന്നും അദീല്‍ ഖാന്‍ പറഞ്ഞു.

സെപ്തംബര്‍ ഒന്നിനാണ് കഫീല്‍ ഖാന് ജാമ്യം അനുവദിച്ച് കൊണ്ടുള്ള വിധി വരുന്നത്. ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് കഫീല്‍ ഖാനെ ജയില്‍ മോചിതനാക്കുന്നത്. കഫീല്‍ ഖാന്റെ പ്രസംഗത്തില്‍ വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, പ്രസംഗം ദേശീയോദ്ഗ്രഥനത്തിനും പൗരന്മാര്‍ക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Share
അഭിപ്രായം എഴുതാം