മലയാളി യുവതി ദക്ഷിണ കൊറിയൻ വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു

ഇടുക്കി: ഗവേഷക വിദ്യാര്‍ഥിയായ മലയാളി യുവതി ദക്ഷിണ കൊറിയന്‍ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി സ്വദേശിനിയാണ്. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷെര്‍ലിയുടെ മകള്‍ ലീജ ജോസ് (28) ആണ് മരിച്ചത്. നാല് വര്‍ഷമായി ദക്ഷിണ കൊറിയയില്‍ ലീജ ഗവേഷക വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ നാട്ടില്‍ അവധിക്ക് വന്നിരുന്നു. നാട്ടിൽ കോവിഡ് വ്യാപകമായതിനാല്‍ നിശ്ചയിച്ചിരുന്ന സമയത്ത് തിരികെ പോകാന്‍ കഴിഞ്ഞില്ല. പിന്നീട് കഴിഞ്ഞ ഓഗസ്റ്റ് ആറിനാണ് ലീജ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിന് ദക്ഷിണ കൊറിയയിലേക്കു പുറപ്പെട്ടത്. സെപ്റ്റംബറില്‍ വിസ കാലാവധി തീരുന്നതിനാല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു വേണ്ടിയായിരുന്നു മടക്കം.

കൊറിയയില്‍ എത്തി 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടി വന്നിരുന്നു. ഇതിനിടെ ചെവിവേദനയും പുറം വേദനയും അനുഭവപ്പെട്ടെങ്കിലും വിദഗ്ധ ചികിത്സ ലഭ്യമായില്ല. ക്വാറന്റീന്‍ കാലാവധിക്കുശേഷം ആശുപത്രിയിലെത്തി ചികിത്സ നടത്തിയെങ്കിലും ഭേദമാകാത്തതിനെ തുടര്‍ന്ന് നാട്ടിലേക്ക് തിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് വിമാനത്താവളത്തില്‍ എത്തിയ ലീജ അവിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തുള്ള മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതശരീരം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

എംപിമാരായ ഡീന്‍ കുര്യാക്കോസ്, അല്‍ഫോന്‍സ് കണ്ണന്താനം, റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ വഴി വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സഹോദരങ്ങള്‍: ലീജോ, ലീനോ.

Share
അഭിപ്രായം എഴുതാം