ബെയ്ജിങ്: യുഎസ് ചാരവിമാനം ചൈനീസ് വ്യോമാതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറിയെന്നാരോപിച്ച് ചൈന ദക്ഷിണ ചൈനാക്കടലില്‍ മിസൈലാക്രമണ പരീക്ഷണം നടത്തി. അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായി ചൈന ബുധനാഴ്ച ദക്ഷിണ ചൈനാക്കടലിലേക്ക് വിമാന-കാരിയര്‍ കൊലയാളി ഉള്‍പ്പെടെ രണ്ട് മിസൈലുകള്‍ പ്രയോഗിച്ചതായി ചൈനീസ് മിലിട്ടറിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, ദക്ഷിണ ചൈനാ കടലില്‍ ചൈനീസ് അവകാശവാദം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന നിലപാടിലാണ് അമേരിക്ക. കഴിഞ്ഞ മാസം ആദ്യമായി ചൈനയുടെ അവകാശവാദം തള്ളിയ ട്രംപ് ഭരണകൂടം മേഖലയിലേക്ക് വിമാനവാഹിനി കപ്പലുകള്‍ അയയ്ക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച, ചൈനീസ് സൈനിക അഭ്യാസത്തിനിടെ യുഎസ് വ്യോമസേനയുടെ ആര്‍സി -135 എസ് രഹസ്യാന്വേഷണ വിമാനം ദക്ഷിണ ചൈനാ കടലിനു കുറുകെ പറന്നതായി ചൈനീസ് പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു. ദക്ഷിണ ചൈനാക്കടലില്‍ വര്‍ദ്ധിച്ചുവരുന്ന യുഎസ് യുദ്ധവിമാനങ്ങളും സൈനിക കപ്പലുകളും വരുത്തിയേക്കാവുന്ന അപകടസാധ്യതകളോടുള്ള ചൈനയുടെ പ്രതികരണമാണിതെന്നും അധികൃതര്‍ പറയുന്നു. മിസൈലുകളിലൊന്നായ ഡി.എഫ് -26 ബി വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ കിന്‍ഹായിയില്‍ നിന്ന് വിക്ഷേപിച്ചതായും മറ്റൊന്ന് ഡി.എഫ് -21 ഡി കിഴക്ക് സെജിയാങ് പ്രവിശ്യയില്‍ നിന്ന് ഉതിര്‍ത്തതായും സൗത്ത് ചൈനീസ് വൃത്തങ്ങള്‍ പറയുന്നു. ദക്ഷിണ ചൈനാക്കടലില്‍ ബീജിംഗിന്റെ സൈനിക നിര്‍മാണത്തിന് ഉത്തരവാദികളായ ചൈനീസ് ഉദ്യോഗസ്ഥര്‍ക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. വിവിധതരം തര്‍ക്കവിഷയങ്ങളില്‍ നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയ്ക്കെതിരായ യുഎസ് സമ്മര്‍ദ പ്രചാരണത്തിലെ ഏറ്റവും പുതിയ ഉപായമാണിത്.