തൊടുപുഴ: സാമ്പത്തികമായി പ്രയാസങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് ധനസഹായമായി ലഭ്യമാക്കാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് അവരുടെ കൈവശമുള്ള ചെറിയ നിക്ഷേപങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. കാഞ്ഞാർ പോലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. കാഞ്ഞാർ ഇടക്കുന്നുമ്മേൽ സൗമ്യ ( 33 ), അറക്കുളം കൊച്ചാനി മൂട്ടിൽ സരസമ്മ (66) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2019 ഫെബ്രുവരി മുതൽ മെയ് വരെയുള്ള കാലയളവിലാണ് ഇവർ പലരിൽ നിന്നായി പണം തട്ടിയെടുത്തത്. 30 ലക്ഷത്തോളം രൂപ തട്ടിയെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്. പാവപ്പെട്ടവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള നിക്ഷേപം ആയിട്ടാണ് പണം വാങ്ങിയത്. അമേരിക്കയിലുള്ള ഒരു മാഡം പലിശ സഹിതം ഈ പണം തിരിച്ചു തരും എന്നാണ് ഇവരെ വിശ്വസിപ്പിച്ചിരുന്നത്. പണം തട്ടിയെടുക്കാനുള്ള സാങ്കൽപ്പിക കഥാപാത്രം ആയിരുന്നു ഈ മാഡം എന്നാണ് ഇപ്പോൾ അറിയുന്നത്. തട്ടിപ്പ് പദ്ധതിയുടെ സൂത്രധാരക ആയ ഏലിയാമ്മ എന്ന സ്ത്രീ ഒളിവിലാണ്.