സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്2 പരീക്ഷകള്‍ മാറ്റിവച്ചു

പ്രതിനിധീകരിക്കുന്ന ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ മാറ്റിവച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പരീക്ഷ മാറ്റാന്‍ തീരുമാനിച്ചത്. ജൂണ്‍ ആദ്യവാരം നടത്താനാണ് നിലവിലെ തീരുമാനം. പുതുക്കിയ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിട്ടില്ല. കോവിഡ് വ്യാപന സാഹചര്യത്തില്‍ ഇപ്പോള്‍ പരീക്ഷ നടത്തരുതെന്ന് വിവിധ മേഖലകളില്‍നിന്ന് ആവശ്യമുയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ക്ക് സമയത്ത് പരീക്ഷയ്‌ക്കെത്താന്‍ കഴിയുമോയെന്നും സുരക്ഷിതമായി പരീക്ഷ നടത്താന്‍ കഴിയുമോയെന്നുമാണ് ആശങ്ക.

വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ എത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കാനാവില്ലെന്നതാണ് പ്രധാനപ്രശ്‌നം. ക്വാറന്റീന്‍, ഹോട്ട് സ്‌പോട്ട് മേഖലകളില്‍നിന്നുള്ള കുട്ടികളും പരീക്ഷ എഴുതാനുണ്ടെന്ന ആശങ്ക രക്ഷിതാക്കളും പങ്കുവയ്ക്കുകയുണ്ടായി. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തിലും സ്‌കൂളുകള്‍ തുറക്കരുതെന്നാണ് പറഞ്ഞിരുന്നത്. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ചാണ് തീരുമാനം. മേയ് 26 മുതല്‍ 30 വരെ പത്താം ക്ലാസ്, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്താനായിരുന്നു മുന്‍ തീരുമാനം.

Share
അഭിപ്രായം എഴുതാം