ഷാപ്പിലെ കൊലപാതകം; പ്രതി നാല് മാസത്തിനുശേഷം പിടിയില്‍

പെരുമ്പാവൂര്‍: ഷാപ്പില്‍ നടന്ന കൊലപാതകത്തിലെ പ്രതിയെ നാല് മാസത്തിനുശേഷം പിടികൂടി. വളയന്‍ചിറങ്ങര വാരിക്കാട് ഇല്ലത്തുകുടി വിജയനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മൂലേക്കുടി മത്തായിക്കുഞ്ഞിനെ(43)യാണ് പെരുമ്പാവൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഡിവൈഎസ്പി കെ ബിജുമോന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പു നടത്തി.

കഴിഞ്ഞ ജനുവരി 19ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാരിക്കാട് ഷാപ്പിന്റെ പിന്‍വാതില്‍ മത്തായിക്കുഞ്ഞ് തുറക്കാന്‍ ശ്രമിച്ചത് ശ്രദ്ധയില്‍പ്പെട്ട വിജയന്‍ തടഞ്ഞു. ഇതു വാക്കുതര്‍ക്കത്തിലെത്തിയതിനെ തുടര്‍ന്ന് ഷാപ്പിനോട് ചേര്‍ന്നുള്ള മതിലില്‍നിന്ന് കിട്ടിയ സിമന്റ് കട്ട ഉപയോഗിച്ച് പ്രതി വിജയന്റെ തലക്ക് ഇടിക്കുകയായിരുന്നു. മൃതദേഹം തൊട്ടടുത്തുള്ള പുരയിടത്തില്‍ കൊണ്ടുപോയി ഇട്ടു. മൃതദേഹത്തിനരികില്‍ മറ്റൊരു കല്ല് എടുത്തുവച്ചശേഷം കുറച്ചകലെയുള്ള കനാലില്‍ ഇറങ്ങി കുളിച്ച് രക്തംപുരണ്ട വസ്ത്രങ്ങള്‍ ഒഴുക്കിക്കളയുകയും ചെയ്തതായി പ്രതി പൊലീസിനോടു സമ്മതിച്ചു. മൃതദേഹത്തില്‍നിന്നും ഷാപ്പില്‍നിന്നും ലഭിച്ച രക്തത്തിലെ ഡിഎന്‍എ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.

Share
അഭിപ്രായം എഴുതാം