പക്ഷിപ്പനി: പ്രതിരോധ നടപടികള്‍ തുടരുന്നു, 899 പക്ഷികളെ കൊന്നു

മലപ്പുറം മാർച്ച് 16: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ഒന്നാംഘട്ടത്തില്‍ ഇന്നലെ (മാര്‍ച്ച് 15) പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ ചുഴലി പ്രദേശങ്ങളിലുമാണ് പക്ഷികളെ കൊന്നൊടുക്കിയത്. മൂന്നിയൂരില്‍ 81 വീടുകളിലെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ പരപ്പനങ്ങാടിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയ വാര്‍ഡുകളിലും സംഘം പക്ഷികളെ കൊന്നൊടുക്കി. ഇന്ന് (മാര്‍ച്ച് 16) തിരൂരങ്ങാടി പരപ്പനങ്ങാടി നഗരസഭയില്‍ പക്ഷികളെ കൊല്ലുന്നത് തുടരും.

പക്ഷിപ്പനിക്കെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒന്നാംഘട്ടത്തില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമുകളുടെ നേതൃത്വത്തിലാണ് പരപ്പനങ്ങാടി നഗരസഭയിലും മൂന്നിയൂര്‍ പഞ്ചായത്തിലുമായി കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കിയത്. ഇന്നലെ രാവിലെ ആരംഭിച്ച നടപടികള്‍ മൂന്നിയൂര്‍ പഞ്ചായത്തിലെ 13-ാം വാര്‍ഡ് ചുഴലി പ്രദേശത്തേക്ക് കടന്നപ്പോള്‍ ഇവിടെ 81 വീടുകളിലെത്തി സംഘം പക്ഷികളെ കൊന്നൊടുക്കുകയായിരുന്നു. മൂന്നിയൂരില്‍ പക്ഷികളെ കൊല്ലുന്നത് പൂര്‍ത്തിയായിട്ടുണ്ട്.  ഉച്ചയോടെ കൊന്ന കോഴികളെയും പക്ഷികളെയും ചിറമംഗലത്തുള്ള സര്‍ക്കാര്‍ തെങ്ങിന്‍ തൈ ഉത്പ്പാദന കേന്ദ്രത്തിലെത്തിച്ച് തീയിട്ട് നശിപ്പിച്ചു. കോഴികളും വളര്‍ത്ത് പക്ഷികളും ഉള്‍പ്പെടെ 899  എണ്ണത്തെ കൊന്നൊടുക്കിയ സംഘം 167 മുട്ടകളും 14 കിലോ തീറ്റകളും അനുബന്ധ സാമഗ്രികളും നശിപ്പിച്ചു. ഇന്ന് (മാര്‍ച്ച് 16)പരപ്പനങ്ങാടിക്ക് പുറമെ തിരൂരങ്ങാടിയിലും പക്ഷികളെ കൊല്ലുന്നത് പൂര്‍ത്തിയാക്കും. 

തിരൂരങ്ങാടി നഗരസഭയില്‍ 39, ഒന്ന് വാര്‍ഡുകളിലും പരപ്പനങ്ങാടിയില്‍ നടപടി പുതുതായി ആരംഭിക്കുന്ന 16-ാം വാര്‍ഡിന് പുറമെ ബാക്കിയുള്ള 15,17,18,19 വാര്‍ഡുകളിലും പക്ഷികളെ കൊന്നൊടുക്കുന്നത് പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഒന്നാംഘട്ടത്തിന് ശേഷം നാളെ (മാര്‍ച്ച് 17) പരിശോധന നടത്തി വിട്ടുപോയ പക്ഷികളെ കണ്ടെത്തി കൊന്നൊടുക്കുന്ന മോപ്പിങിനൊപ്പം അണുവിമുക്തമാക്കുന്ന നടപടികളും നടപ്പിലാക്കും. മാര്‍ച്ച് 18ന് പക്ഷികളെ വിട്ടുതരാന്‍ തയ്യാറാകാത്ത ഇടങ്ങളില്‍ എത്തി ഇവയെ പിടിച്ചെടുത്ത് കൊന്നൊടുക്കുന്ന കൊപ്പിങ് നടപടികളും പൂര്‍ത്തിയാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം