തിരുവനന്തപുരം ഫെബ്രുവരി 25: റോഡപകടങ്ങള്‍ കുറയ്ക്കാനായി ആരംഭിച്ച സെയ്ഫ് കേരള പദ്ധതി ഒന്നര വര്‍ഷം കഴിഞ്ഞിട്ടും കടലാസില്‍ തന്നെ ഒതുങ്ങുന്നു. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ ഇതുവരെ തുടങ്ങിയില്ല. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്കായുള്ള പ്രത്യേക വാഹനങ്ങള്‍ വാങ്ങിയില്ല.
പ്രതിവര്‍ഷം നാലായിരത്തിലധികം ജീവനുകളാണ് കേരളത്തിലെ നിരത്തുകളില്‍ പൊലിയുന്നത്. 2020 ഓടെ റോഡപകടങ്ങള്‍ അമ്പത് ശതമാനം കുറയ്ക്കുകയെന്ന ഉദ്യേശത്തോടെയാണ് ഒന്നര വര്‍ഷം മുന്‍പ് സേഫ് കേരള പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും അത്യാധുനിക കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിച്ച് നിയമലംഘനങ്ങള്‍ പിടികൂടുക, സ്കൂള്‍ ബസുകളിലും സമാന്തര വാഹനങ്ങളിലുമെല്ലാം ജിപിഎസ് സ്ഥാപിച്ച് നിരീക്ഷിക്കുക. രാത്രിയും പകലുമില്ലാതെ നിരത്തുകളില്‍ നിയമലംഘകരെ പിടികൂടുക, ട്രാഫിക് ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുക, പോലീസ്, ആരോഗ്യ-എക്സൈസ് വകുപ്പുകളെ ഏകോപിപ്പിക്കുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.