കാസർഗോഡ് ഫെബ്രുവരി 25: തെക്കേ ഇന്ത്യയിലെ ഊട്ടിയില്‍ മാത്രം നിലവിലുള്ള ചിലവു കുറഞ്ഞ ഗുണമേന്‍മയേറിയ റബ്ബര്‍ ചെക്ക് ഡാമുകള്‍ സംസ്ഥാനത്ത് ആദ്യമായി നിര്‍മ്മിച്ചത് കാസര്‍കോട് ജില്ലയിലാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു. വെസ്റ്റ് എളേരി പഞ്ചായത്തില്‍ ചെക്ക് ഡാമുകളുടെ നിര്‍മ്മാണപ്രവൃത്തി നടന്നുവരികയാണ്. വരള്‍ച്ചാ പ്രശ്നം രൂക്ഷമായ കാസര്‍കോട് ബ്ലോക്കില്‍ 2020-21 വര്‍ഷം കൂടുതല്‍ ചെക്ക് ഡാമുകള്‍ നിര്‍മ്മിക്കാനായി പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം പദ്ധതിക്ക് സമാനമായി പെരിയ എയര്‍സ്ട്രിപ്പ് കമ്പനിരൂപീകരണം യാഥാര്‍ത്ഥ്യമായാല്‍ ജില്ലാപഞ്ചായത്തിന് പുതിയ മുഖം കൈവരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ അനുമതിക്ക് ശേഷം മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ കേരളത്തിന് മൂന്ന് എയര്‍ സ്ട്രിപ്പുകള്‍ അനുവദിച്ചപ്പോള്‍ അതില്‍ കാസര്‍കോട് പെരിയയും ഉള്‍പ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അനുവാദത്തോടൊപ്പം ജില്ലാ ഭരണകൂടം എയര്‍സ്ട്രിപ്പിനായി 80 ഏക്കര്‍ ഭൂമി ഇതിനായി കണ്ടെത്തിയതും ജില്ലയ്ക്ക് അഭിമാനമായി.
വരള്‍ച്ചാ ബാധിത പ്രദേശമായ കാസര്‍കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ കയര്‍ ഭൂവസ്ത്രം തീര്‍ത്ത് കുടുംബശ്രീയെ ഉള്‍പ്പെടുത്തി തീറ്റപ്പുല്‍കൃഷി നടത്താനുള്ള പദ്ധതിയുടെ രൂപരേഖ തയ്യാറായി വരികയാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു പറഞ്ഞു. ജൂണ്‍ അഞ്ചിന് പരിസ്ഥിതി ദിനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ അഞ്ച് ലക്ഷം മുളം തൈകള്‍ നട്ടുപിടിപ്പിക്കും. കാസര്‍കോടിനെ തെക്കേ ഇന്ത്യയുടെ ബാംബു ക്യാപ്പിറ്റലാക്കുന്ന പദ്ധതിയുടെ ഭാഗമായാണ് ഇത് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം രണ്ട് ലക്ഷം മുളം തൈകള്‍ നട്ടു പിടിപ്പിച്ചിരുന്നു. പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മുഖം മാറിയ വിദ്യാലയങ്ങളില്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കാനും മറ്റ് വിവിധ പരിപാടികളും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം ‘ജ്യോതി’ എന്ന പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജല സംരക്ഷണം, ഭക്ഷ്യ സുരക്ഷ, സാമൂഹ്യ സുരക്ഷ, സാമ്പത്തിക സുരക്ഷ എന്നീ ആശയങ്ങളില്‍ നിന്നുകൊണ്ടാവണം പദ്ധതി രൂപീകരണമെന്നും അദ്ദേഹം പറഞ്ഞു.