നേപ്പാളില്‍ മരണപ്പെട്ട അഞ്ചംഗ കുടുംബത്തിന്റെ മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു

തിരുവനന്തപുരം ജനുവരി 24: നേപ്പാളില്‍ വച്ചു മരണപ്പെട്ട തിരുവനന്തപുരം ചെങ്ങോട്ടുകോണം സ്വദേശി പ്രവീണിന്റെയും കുടുംബത്തിന്റേയും മൃതദേഹങ്ങള്‍ വീട്ടിലെത്തിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് രാവിലെ എട്ട് മണിയോടെയാണ് അഞ്ച് പേരുടെയും മൃതദേഹങ്ങള്‍ ചെങ്ങോട്ടുകോണം കാരുണ്യം ലെയ്നിലുള്ള വീട്ടിലെത്തിച്ചത്. വീട്ടുവളപ്പിലൊരുക്കിയ ഒറ്റ കുഴിമാടത്തിലാവും പ്രവീണിന്റെ മൂന്ന് കുഞ്ഞുങ്ങളെ അടക്കം ചെയ്യുക. കുട്ടികളുടെ കുഴിമാടത്തിന് ഇരുവശത്തുമായി പ്രവീണിനും ഭാര്യ ശരണ്യയ്ക്കും ചിതയൊരുക്കും. പത്ത് മണിയോടെ സംസ്ക്കാര ചടങ്ങുകള്‍ ആരംഭിക്കും.

ഡല്‍ഹിയില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹങ്ങള്‍ രാത്രി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലാണ് സൂക്ഷിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം കുടുംബനാഥനായ പ്രവീണ്‍, ഭാര്യ ശരണ്യ (34), മൂത്ത മകള്‍ (9), ആര്‍ദ്ര (7), അഭിനവ് (4) എന്നിവരുടെ മൃതദേഹങ്ങള്‍ ഒരോന്നായി പുറത്ത് എടുത്തു.

മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വിഎം സുധീരന്‍, മേയര്‍ ശ്രീകുമാര്‍ തുടങ്ങിയവര്‍ മരണപ്പെട്ടവര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Share
അഭിപ്രായം എഴുതാം