മഹാരാഷ്ട്ര: ഉദ്ധവ് താക്കറെ ഇന്ന് വിശ്വാസവോട്ട് തേടും

ഉദ്ധവ് താക്കറെ

മുംബൈ നവംബര്‍ 30: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 170-ലധികം പേരുടെ പിന്തുണയുണ്ടെന്നാണ് ത്രികക്ഷി സഖ്യം അവകാശപ്പെടുന്നത്. 162 പേരുടെ പിന്തുണയാണ് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കിയരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിച്ച സാഹചര്യത്തില്‍ സഖ്യത്തിന് പിന്തുണയുമായി കൂടുതല്‍ സ്വതന്ത്രരും ചെറു പാര്‍ട്ടികളും എത്തിയിട്ടുണ്ട്. സഖ്യത്തിന് എതിര്‍ക്കുന്നില്ലെങ്കിലും സിപിഎം വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നേക്കും. വിശ്വാസവോട്ടെടുപ്പ് നടത്താനായി രണ്ട് മണിക്ക് സഭ ചേരും.

താക്കറെ കുടുംബത്തില്‍ നിന്നുള്ള ആദ്യത്തെ മുഖ്യമന്ത്രിയാണ് ഉദ്ധവ് താക്കറെ. ത്രികക്ഷി സഖ്യത്തിലെ മൂന്ന് പാര്‍ട്ടികളില്‍ നിന്ന് ആറുപേരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് പിസിസി പ്രസിഡന്‍റ് ബാലാസാഹെബ് തോറാട്ട്, നിതിന്‍ റാവത്ത്, എന്‍സിപിയില്‍ നിന്നും ജയന്ത് പാട്ടീല്‍, ഛഗന്‍ ഭുജ്ബല്‍, ശിവസേനയില്‍ നിന്ന് ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി എന്നിവരും ഉദ്ധവിനൊപ്പം സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയില്‍ ബിജപി വീണ്ടും കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നുവെന്നും വിശ്വാസവോട്ടെടുപ്പില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കങ്ങള്‍ നടത്തുവെന്നും ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. 162 പേരുടെ പിന്തുണ ഉറപ്പിക്കാന്‍ ഉദ്ധവിന് കഴിയുമോയെന്ന് ഇന്നറിയാം.

Share
അഭിപ്രായം എഴുതാം