വരള്‍ച്ച രൂക്ഷം, ജലസേചനം നിലച്ചു: നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു

കരുവാരകുണ്ട്: കടുത്ത വരള്‍ച്ചയില്‍ നാണ്യവിളകള്‍ കരിഞ്ഞുണങ്ങുന്നു. ജാതി, ഗ്രാമ്ബു, കൊക്കോ കമുക് തുടങ്ങിയ നാണ്യവിളകള്‍ ഒന്നടങ്കം നാശത്തിന്‍റെ വക്കിലാണ്.
വേനലാരംഭത്തില്‍ തന്നെ കൃഷിയിടങ്ങളില്‍ ജലസേചനത്തിനു നിർമിച്ച കുളങ്ങളും കിണറുകളും വറ്റിപോയ നിലയിലാണെന്നും അര നൂറ്റാണ്ടിനിപ്പുറം ഇത്രയും ഭീകരമായ വരള്‍ച്ച മലയോരത്തനുഭവപ്പെട്ടതായി ഓർമയിലില്ലെന്നും മലയോരത്തെ തലമുതിർന്ന കർഷകർ പറയുന്നു.

വരള്‍ച്ചയെ തുടർന്ന് അടയ്ക്ക, നാളികേരം, കാപ്പി തുടങ്ങിയ നാണ്യവിളകളും മറ്റ് സുഗന്ധവിളകളും വരള്‍ച്ചാ ഭീഷണി നേരിടുകയാണ്. ഇതേ തുടർന്ന് ഈ സീസണില്‍ ജാതി, ഗ്രാമ്ബു, കൊക്കോ തുടങ്ങിയവയുടെ ഉത്പാദനം നാലിലൊന്നായി ചുരുങ്ങുമെന്നും മലയോര കർഷകർ പറയുന്നു.വേനലില്‍ ജലസേചനം നടത്തിവന്നിരുന്ന കൃഷിയിടങ്ങളെയാണ് വരള്‍ച്ച സാരമായി ബാധിച്ചത്.

പോയ വർഷം തുലാമഴ ചതിച്ചതിനെ തുടർന്ന് ജനുവരി അവസാനം മുതല്‍ ജല സ്രോതസുകളിലെ വെള്ളത്തിന്‍റെ അളവ് കുറഞ്ഞു വന്നിരുന്നു. വരള്‍ച്ച കഠിനമായതോടെ ഭൂഗർഭ ജലത്തിലും കുറവു വന്നിട്ടുണ്ടെന്ന് കുഴല്‍ കിണർ ഉപയോഗിക്കുന്നവരും ചൂണ്ടി കാട്ടുന്നു.

വരള്‍ച്ചയെ തുടർന്ന് നാട്ടിൻ പുറങ്ങളിലെ കിണറുകളും കുളങ്ങളും ഉള്‍പ്പെടെ പാരമ്ബര്യ ജലസ്രോതസുകളെല്ലാം തന്നെ വറ്റിവരണ്ടു തുടങ്ങിയതോടെ മേഖലയില്‍ കുടിവെള്ള ക്ഷാമവും രൂക്ഷമായിട്ടുണ്ട്. കുടിവെള്ളത്തിനായി എങ്ങും ജനം നെട്ടോട്ടമോടുന്ന കാഴ്ചയാണ്.

Share
അഭിപ്രായം എഴുതാം