കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്യുന്ന ഭാരത് റൈസിന് ബദലായി കേരള സര്‍ക്കാര്‍ പുറത്തിറക്കുന്ന ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്കെത്തും.
സപ്ലൈകോ മുഖാന്തരം സബ്സിഡിയായി റേഷൻ കാർഡ് ഉടമകള്‍ക്ക് നല്‍കിയിരുന്ന അരിയുടെ ഭാഗമായാണ് കെ-റൈസ് എന്ന ബ്രാൻഡ് നെയിമില്‍ അരി വിപണിയിലെത്തിക്കുന്നത്. 10 കിലോ സബ്സിഡി അരി തുടർന്നും ലഭിക്കും. ശബരി കെ-റൈസ് പ്രതിമാസം 5 കിലോയാണ് വിതരണം ചെയ്യുന്നത്.
അരിയുടെ വിലവിവരവും പുറത്തുവന്നിട്ടുണ്ട്. ശബരി കെ റൈസിന്‍റെ ജയ അരിക്ക് കിലോയ്ക്ക് 29 രൂപയും കുറുവ, മട്ട അരിക്ക് 30 രൂപയുമാണ് വില. തിരുവനന്തപുരം അടക്കമുള്ള തെക്കന്‍ മേഖലയില്‍ ജയ അരിയും കോട്ടയം, എറണാകുളം മേഖലയില്‍ മട്ട അരിയും പാലക്കാട്, കോഴിക്കോട് മേഖലകളില്‍ കുറുവ അരിയുമാകും വിതരണം ചെയ്യുക.
ശബരി കെ-റൈസ് ബ്രാന്‍ഡ് നെയിം പതിച്ച സഞ്ചിയിലാണ് അരി വിതരണം. 10 ലക്ഷം രൂപയില്‍ താഴെയാണ് തുണി സഞ്ചിക്കുള്ള ചെലവ്. സഞ്ചി ഒന്നിന്റെ വില പരമാവധി 13-14 രൂപയായിരിക്കും. പരസ്യത്തില്‍നിന്ന് ലഭിക്കുന്ന തുക സഞ്ചിക്കായി വിനിയോഗിക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയൻ വരും ദിവസങ്ങളില്‍ കെ- റൈസിന്റെ ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്ന ഭാരത് റൈസിന് വില 29 രൂപയാണെങ്കിലും നാഫെഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നത് 18.59 രൂപയ്ക്കാണ്. 10.41 രൂപ ലാഭത്തിനാണ് ഈ അരി വില്‍ക്കുന്നത്. എന്നാല്‍, 9.50 രൂപ മുതല്‍ 11.11 രൂപവരെ ബാധ്യത ഏറ്റെടുത്താണു ശബരി കെ റൈസ് കേരള സർക്കാർ പൊതുജനത്തിന് നല്‍കുന്നതെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
കിലോ 29 രൂപ ‘ശബരി കെ-റൈസ്’ ഉടന്‍ വിപണിയിലേക്ക്; ഭാരത് റൈസിന് ബദലുമായി കേരള സര്‍ക്കാര്‍
![](https://samadarsi.com/wp-content/uploads/2024/03/5-5.png)