തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്

ഹൈദരാബാദ്: തെലുങ്കാനയിൽ ഇന്ന് കലാശക്കൊട്ട്. മുന്നണികളുടെ പരസ്യ പ്രചരണം ഇന്ന് വൈകീട്ട് അഞ്ച് മഇയോടെ അവസാനിക്കും. വിജയ പ്രതീക്ഷകളിൽ പ്രചരണത്തിന്‍റെ അവസാന മണിക്കൂറുകൾ ആവേശകരമാക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. തെലങ്കാനയുടെ വിവിധയിടങ്ങളിൽ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, കെ.സി.ആർ എന്നിവർ ഇന്ന് റോഡ് ഷോ നടത്തും. നവംബര്‍ 30നാണ് തെലങ്കാനയിലെ 119 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഭരണം നിലനിർത്താൻ എല്ലാ ശ്രമവും നടത്തുന്ന ഭാരത് രാഷ്ട്രസമിതിക്കു വലിയ വെല്ലുവിളിയാണ് കോൺഗ്രസ് ഉയർത്തുന്നത്. ടി.ആർ.എസ് ഭരണത്തിലെ കുടുംബവാഴ്ച, അഴിമതി എന്നിവയാണ് കോൺഗ്രസ് പ്രചാരണായുധമാക്കുന്നത്. തെലങ്കാന രൂപീകരണം വൈകിപ്പിച്ചവരാണ് കോൺഗ്രസ് എന്ന പ്രചാരണത്തിലൂടെയാണ് ടി.ആർ.എസ് ഇതിനെ തിരിച്ചുനേരിടുന്നത്.

സംസ്ഥാനത്ത് കോൺഗ്രസിനും ബി.ആർ.എസിനും വെല്ലുവിളിയായി ചെറുപാർട്ടികളും രംഗത്തുണ്ട്. 50 സീറ്റുകളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുന്നത് ചെറുകക്ഷികളാകും. മായാവതിയുടെ ബി.എസ്.പി 111 സീറ്റിലും സി.പി.എം 19 ഇടത്തും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഒൻപതിടത്തും മത്സരിക്കുന്നുണ്ട്. ഇത് 2018ലെ വോട്ടുവിഹിതത്തിൽ ഇടിവുണ്ടാക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് മുന്നണികൾ.

Share
അഭിപ്രായം എഴുതാം