മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപണം : ഹിൽ പാലസ് സ്‌റ്റേഷനിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുന്നു

കൊച്ചി : തൃപ്പൂണിത്തുറയിൽ മനോഹരന്റെ മരണത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചി കമ്മീഷണർക്ക് നിർദേശം നൽകി. ഹിൽപാലസ് സ്റ്റേഷനിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ഇരുമ്പനം സ്വദേശി മനോഹരൻ മരിച്ചത്. 2023 മാർച്ച്25 ശനിയാഴ്ച രാത്രി ഒൻപത് മണിയോടെ ആണ് സംഭവം. ഇരുമ്പനം കർഷക കോളനി ഭാഗത്തുവച്ചാണ് നിർമാണത്തൊഴിലാളിയായ മനോഹരനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ പൊലീസ് കൈ കാണിച്ചു നിർത്തി. പൊലീസ് കൈ കാണിച്ച സ്ഥലത്തുനിന്നും കുറച്ചു ദൂരം മാറിയാണ് മനോഹരൻ വാഹനം നിർത്തിയത്. ഇത് ചോദ്യം ചെയ്ത് ഹിൽപാലസ് പൊലീസ് മനോഹരന്റെ മുഖത്തടിച്ചതായി ദൃക്‌സാക്ഷി പറയുന്നു.

മനോഹരന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് ഹിൽ പാലസ് സ്‌റ്റേഷനിൽ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. ജനകീയ സമര സമിതിയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകുന്നത്. സമരസമിതി പ്രവർത്തകർ സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സ്റ്റേഷനുമുന്നിൽ കോലം കത്തിച്ചും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും ഹിൽ പാലസ് സ്റ്റേഷനിൽ സമരക്കാർക്കൊപ്പമുണ്ട്.

പൊലീസ് നടത്തിയ പരിശോധനയിൽ മനോഹരൻ മദ്യപിച്ചിട്ടില്ലെന്ന് അറിഞ്ഞിട്ടും കസ്റ്റയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച മനോഹരൻ രാത്രി 9 മണിയോടെ കുഴഞ്ഞുവീണു. ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ഹിൽപാലസ് എസ് ഐ ജിമ്മി ജോസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. പൊലീസ് നടപടിയിൽ വീഴ്ചയുണ്ടായെന്ന പ്രാഥമിക റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കസ്റ്റഡി മരണം ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എ സി പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ കെ സേതുരാമർ നിർദ്ദേശം നൽകി

Share
അഭിപ്രായം എഴുതാം