ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ട്രാൻസ്ജെൻഡർ യുവതികളെ തടഞ്ഞുവച്ച് ആക്രമിക്കുകയും മുടിമുറിക്കുകയും ചെയ്ത രണ്ട് അക്രമികൾ പിടിയിൽ. ആക്രമണദൃശ്യങ്ങൾ ഇവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയും ചെയ്തു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് ഗ്രേസ് ബാനു ട്വിറ്ററിൽ വീഡിയോ പങ്കുവച്ചതോടെയാണ് പൊലീസ് നടപടി എടുത്തത്. തുടർന്ന് യോവ ബുബൻ, വിജയ് എന്നീ രണ്ട് പേരെ കലുഗുമല പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ പീഡനം, ആക്രമണം, കൊലപാതകശ്രമം എന്നീ കുറ്റങ്ങൾ ചുമത്തി. ഇരകളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തുടർനടപടികൾ സ്വീകരിച്ചുവരുകയാണെന്നും തൂത്തുക്കുടി ജില്ലാ പൊലീസ് മേധാവി എൽ. ബാലാജി ശരവണ പറഞ്ഞു.
ട്രാൻസ്ജെൻഡർ യുവതികളെ ആക്രമിച്ചു, മുടി മുറിച്ചു, ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; രണ്ടുപേർ പിടിയിൽ
