സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികളായ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരെ കോഴിക്കോട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉൾപ്പെടെയുള്ള നേതാക്കൾ കോടതിയിലെത്തി.

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ഡിവൈഎഫ്ഐക്കാരായ അഞ്ച് പ്രതികൾ ജില്ലാ കോടതി മുൻകൂർ ജാമ്യാപേക്ഷ തളളിയതിനെത്തുടർന്ന് കീഴടങ്ങിയിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം കെ അരുൺ ഉൾപ്പടെയുളളവർ നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. മെഡിക്കൽ കോളേജിന്റെ പ്രധാന കവാടത്തിൽ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരെയും ഒരു മാധ്യമ പ്രവർത്തകനെയും ക്രൂരമായി മർദ്ദിച്ച സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസിന് കണ്ടെത്താനാവാതിരുന്ന പ്രതികളാണ് കോടതി മുൻകൂർ ജാമ്യേപക്ഷ തളളിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.

ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗവും സിപിഎം ഏരിയാ കമ്മിറ്റി അംഗവുമായ കെ അരുൺ, ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ അശിൻ, രാജേഷ്, മുഹമ്മദ് ഷബീർ, സജിൻ എന്നിവരാണ് ഉച്ച തിരിഞ്ഞ് മൂന്ന് മണിയോടെ നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. തുടർന്ന് നടക്കാവ് പൊലീസ് പ്രതികളെ മെഡിക്കൽ കോളേജ് സ്റ്റേഷനിലെത്തിച്ചു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച സംഘത്തിൽ 16 പേരുണ്ടെങ്കിലും പൊലീസ് പ്രതി ചേർത്തത് ഏഴ് പേരെയാണ്. ഇതിൽ രണ്ടുപേർ ഒളിവിലാണ്. സംഘത്തിലുണ്ടായിരുന്ന മറ്റുളളവരെ തിരിച്ചറിയാനായിട്ടില്ലെന്നാണ് പൊലീസ് വാദം.

അതേസമയം മെഡിക്കൽ കോളേജിന്റെ സമീപ പ്രദേശങ്ങളിലെ താമസക്കാരായ പ്രതികൾ നഗരം വിട്ട് പോയിട്ടില്ലെന്ന് വ്യക്തമായിട്ടും എന്തുകൊണ്ട് ഇവരെ പിടികൂടാനായില്ലെന്ന ചോദ്യത്തിന് അന്വേഷണ സംഘത്തിന് മറപടിയില്ല. പൊലീസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ആവശ്യപ്പെട്ട് മർദ്ദനമേറ്റ സുരക്ഷാ ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. മെഡിക്കൽ കോളേജ് ആക്രമണ കേസിലെ ഒന്നാം പ്രതിയായ അരുൺ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ കരാർ ജീവനക്കാരനായിട്ടും ഇയാളെ പുറത്താക്കുന്നില്ലെന്ന് ആരോപിച്ച് കോൺഗ്രസ് പ്രവർത്തകർ നടുവണ്ണൂരിലെ മെഡിക്കൽ സർവീസ് കോർപറേഷൻ ഗോഡൗണിലേക്ക് മാർച്ച് നടത്തി

Share
അഭിപ്രായം എഴുതാം