സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണം

തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ടുള്ള മാനനഷ്ടക്കേസിൽ വിഎസ് അച്യുതാനന്ദന് കനത്ത തിരിച്ചടി. പത്തുലക്ഷം രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് നഷ്ടപരിഹാരമായി നൽകണമെന്ന് തിരുവനന്തപുരം സബ് കോടതി ഉത്തരവിട്ടു. ഉത്തരവിനെതിരെ അപ്പീലിനു പോകുമെന് വിഎസിന്‍റെ അഭിഭാഷകന്‍ പ്രതികരിച്ചു.

വിവാദമായ സോളാർ കേസുമായി ബന്ധപ്പെട്ട് അന്നു മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിക്കെതിരെ പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നടത്തിയ ഒരു പരാമർശത്തിനെതിരെ ഉമ്മൻചാണ്ടി നൽകിയ കേസിലാണ് ഇപ്പോൾ നിർണായകമായ വിധി വന്നത്. 10,10,000 രൂപ വിഎസ് ഉമ്മൻചാണ്ടിക്ക് മാനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി നൽകണമെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം സബ്ജഡ്ജി ഷിബു ഡാനിയേൽ ഉത്തരവിട്ടു.

2013 ജൂലൈ ആറിന് ഒരു ടെലിവിഷൻ ചാനലിന് നൽകി അഭിമുഖത്തിലാണ് വിവാദ പരാമർശം. ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനി രൂപീകരിച്ച് തട്ടിപ്പ് നടത്തിയെന്ന വിഎസിന്റെ പരാമർശമാണ് കേസിനാസ്പദമായത്. ഉമ്മന്‍ചാണ്ടി അഴിമതി നടത്തിയെന്നും ആരോപണമുണ്ടായി. ഇതിനെതിരെ ഉമ്മൻചാണ്ടി കേസിനു പോയി. 2019 സെപ്റ്റംബർ 24ന് കോടതിയിൽ നേരിട്ടെത്തി മൊഴിനൽകിയിരുന്നു.

Share
അഭിപ്രായം എഴുതാം