റവന്യൂ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന : കുന്നിടിക്കലിലേര്‍പ്പെട്ടിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു.

കോഴിക്കോട്‌ : താമരശേരി മേഖലയിലെ അനധികൃത ഖനനങ്ങള്‍ക്കും കുന്നിടിക്കലിനുമെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്‌. 2022 ജനുവരി 5 ബുധനാഴ്‌ച പുലര്‍ച്ചെ പ്രത്യേക റവന്യൂ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയില്‍ നാല്‌ വാഹനങ്ങളും ,ഉച്ചയോടെ മറ്റൊരു വാഹനവും പിടിച്ചെടുത്തു. താമരശേരിയിലും പുതുപ്പാടിയിലുമാണ്‌ മിന്നല്‍ പരിശോധന നടത്തിയത്‌.

താമരശേരി താലൂക്കിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത കുന്നിടിക്കലും വയല്‍ നികത്തലും പാറഖനനവും വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ്‌ റവന്യൂ സ്‌ക്വാഡ്‌ മിന്നല്‍ പരിശോധന നടത്തിയത്‌. താമരശേരി ടൗണിനോട്‌ ചേര്‍ന്ന്‌ കാരാടിയില്‍ അനധികൃതമായി കുന്നിടിക്കുകന്നതിനിടെയാണ്‌ ജെ.സിബിയും മണ്ണ്‌ കടത്തുകയായിരുന്ന ടിപ്പര്‍ലോറിയും പിടികൂടിയത്‌. ആളുകളുടെ ശ്രദ്ധയില്‍ പെടാതിരിക്കാന്‍ പ്ലാസ്റ്റിക്കുകൊണ്ട്‌ മറച്ചാണ്‌ കുന്നിടിച്ചിരുന്നത്‌.

ഉച്ചയോടെ ഇവിടെ വീണ്ടും പാറഖനനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ താമരശേരി തഹസീല്‍ദാര്‍ ബാലരാജന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പാറ പൊട്ടിക്കാനുപയോഗിച്ചിരുന്ന ഹിറ്റാച്ചി എസ്‌ക്കവേറ്റര്‍ ,കമ്പ്രസര്‍ എന്നിവ കസ്റ്റഡിയെടുത്തു. വിലിയ ലോറിയില്‍ കയറ്റിയാണ്‌ എസ്‌ക്കവേറ്റര്‍ താലൂക്ക്‌ ഓഫീസ്‌ പരിസരത്ത്‌ എത്തിച്ചത്‌.

പുതുപ്പാടി വില്ലേജില്‍ കാക്കവയല്‍ വനപര്‍വം പ്രദേശത്ത്‌ നടന്ന അനധികൃത പാറ ഖനനത്തെ തുടര്‍ന്നാണ്‌ എസ്‌ക്കവേറ്ററും കംപ്രസറും പിടിച്ചെടുത്തത്‌. താമരശേരി താലൂക്ക്‌ ഓഫീസിലെ സീനിയര്‍ ക്ലര്‍ക്കുമാരായ ടി.കെ.സുന്ദരന്‍ സനില്‍കുമാര്‍, ജഗനാഥന്‍, ഡ്രൈവര്‍ സുനില്‍ എന്നിവരടങ്ങിയ സംഘമാമണ്‌ പരിശോധന നടത്തിയത്‌. ഇതുസംബന്ധിച്ച്‌ ജില്ലാകളക്ടര്‍ക്കും ജിയോളജി ഓഫീസര്‍ക്കും റിപ്പോര്‍ട്ടു നല്‍കുമെന്ന്‌ തഹസീല്‍ദാര്‍ അറിയിച്ചു.

Share
അഭിപ്രായം എഴുതാം