‘അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു’ ഉമ്മൻചാണ്ടിയുമായി രണ്ട് തവണ ചർച്ച നടത്തിയിട്ടുണ്ടെന്ന് കെ സുധാകരൻ

തിരുവനന്തപുരം: ഡിസിസി ലിസ്റ്റുമായി ബന്ധപ്പെട്ട് മതിയായ ചർച്ചകൾ നടന്നിട്ടില്ലെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രതികരണത്തിൽ മനോവിഷമമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. അദ്ദേഹം അങ്ങനെ പറയാൻ പാടില്ലായിരുന്നു.

കഴിഞ്ഞ കാലങ്ങളിൽ ഗ്രൂപ്പുകാരെ മാത്രമാണ് പരിഗണിച്ചത്. അന്നൊക്കെ ആരോടാണ് ചർച്ച നടത്തിയതെന്നും സുധാകരൻ ചോദിച്ചു. ഉമ്മൻചാണ്ടിയുമായി രണ്ട് തവണ ചർച്ച നടത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി താൽപര്യമുള്ളവരുടെ പേരും പറഞ്ഞു. അവർ പട്ടികയിലുമുണ്ട്. രമേശ് ചെന്നിത്തലയോടും ചർച്ച നടത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടി എഴുതിയ ലിസ്റ്റ് തരാമെന്ന് പറഞ്ഞു. പിന്നീട് തന്നില്ലെന്നും ചർച്ച നടന്നില്ലെന്ന് പറയുന്നവർ അവരുടെ കാലത്ത് എത്ര ചർച്ചകൾ നടത്തിയെന്നും സുധാകരൻ ചോദിച്ചു.

29/08/21 ഞായറാഴ്ച വാർത്താ സമ്മേളനത്തിലായിരുന്നു സുധാകരന്റെ പ്രതികരണം.

ഡിസിസി അധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് അതൃപ്തി പരസ്യമാക്കി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും രംഗത്ത് എത്തിയിരുന്നു. ഫലപ്രദമായ ചര്‍ച്ചകള്‍ കേരളത്തില്‍ നടന്നിട്ടില്ലെന്ന ആരോപണമാണ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും ഉന്നയിക്കുന്നത്. ചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കില്‍ ഇത്രയും മോശമായ ഒരു അന്തരീക്ഷമുണ്ടാകുന്നത് ഒഴിവാക്കാമായിരുന്നുവെന്നും നേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടന്നില്ലെന്ന് മാത്രമല്ല ചര്‍ച്ച ചെയ്യാതെ ചര്‍ച്ച ചെയ്തുവെന്ന് വരുത്തിതീര്‍ത്തുവെന്ന് ഉമ്മന്‍ചാണ്ടി വിമര്‍ശിച്ചിരുന്നു.

Share
അഭിപ്രായം എഴുതാം