ഡോക്ടർമാരുടെ ദേശീയ ദിനത്തിൽ, പ്രധാനമന്ത്രി ഡോക്ടർമാരെ അഭിസംബോധന ചെയ്തു.

ഡോക്ടർമാരുടെ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോക്ടർ  സമൂഹത്തിന് ആശംസകൾ നേർന്നു. ഡോക്ടർ ബി സി റോയിയുടെ സ്മരണാർത്ഥം ആഘോഷിക്കപ്പെടുന്ന ഈ ദിവസം, നമ്മുടെ വൈദ്യശാസ്ത്ര സമൂഹത്തിന്റെ പരമോന്നത ആശയങ്ങളുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. മഹാമാരിയുടെ കഴിഞ്ഞ ഒന്നര വർഷക്കാലത്തെ ദുരിതപൂർണമായ സമയത്ത്, ഉന്നത  സേവനങ്ങൾ നൽകിയ ഡോക്ടർമാർക്ക് 130 കോടി ഇന്ത്യക്കാരുടെ പേരിൽ അദ്ദേഹം നന്ദി രേഖപ്പെടുത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വീഡിയോ കോൺഫ്രൻസ് വഴി സംഘടിപ്പിച്ച യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


ഡോക്ടർമാരുടെ സംഭാവന എടുത്തുപറഞ്ഞ പ്രധാനമന്ത്രി, പകർച്ചവ്യാധിയുടെ സമയത്ത്  അവർ നടത്തിയ വീരോചിതമായ ശ്രമങ്ങളെ അനുസ്മരിക്കുകയും മാനവിക സേവനത്തിനായി ജീവൻ അർപ്പിച്ചവർക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു.  കൊറോണ ഉയർത്തിയ എല്ലാ വെല്ലുവിളികൾക്കും  നമ്മുടെ ശാസ്ത്രജ്ഞരും ഡോക്ടർമാരും പരിഹാരം കണ്ടെത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു.  നമ്മുടെ ഡോക്ടർമാർ അവരുടെ അനുഭവത്തിന്റെയും വൈദഗ്ധ്യത്തിന്റെയും അടിസ്ഥാനത്തിൽ, പുതിയതും വേഗത്തിൽ ജനിതകമാറ്റം വരുന്നതുമായ ഈ വൈറസിനെ അഭിമുഖീകരിക്കുന്നു.ദീർഘകാലമായി അവഗണിക്കപ്പെട്ട മെഡിക്കൽ അടിസ്ഥാന സൗകര്യത്തിന്റെയും  ജനസംഖ്യ സമ്മർദ്ദത്തിന്റെയും പരിമിതികൾക്കിടയിലും, വികസിത രാജ്യങ്ങളെ അപേക്ഷിച്ച്, ഇന്ത്യയുടെ ഒരു ലക്ഷം പേരിലെ രോഗബാധ  നിരക്ക്, മരണനിരക്ക് എന്നിവ ഇപ്പോഴും നിയന്ത്രിക്കാവുന്ന തോതിലാണ്.ജീവൻ നഷ്ടപ്പെടുന്നത് എല്ലായ്പ്പോഴും വേദനാജനകമാണ്, എന്നാൽ അതേ സമയം  നിരവധി ജീവനുകൾ രക്ഷിക്കപ്പെട്ടിട്ടുണ്ട്.  കഠിനാധ്വാനികളായ ഡോക്ടർമാർ, ആരോഗ്യ പ്രവർത്തകർ,  മുൻനിര തൊഴിലാളികൾ എന്നിവർക്കാണ്  നിരവധി ജീവനുകൾ രക്ഷിച്ചതിന്റെ ബഹുമതി നൽകുന്നതെന്ന്  പ്രധാനമന്ത്രി പറഞ്ഞു.


ആരോഗ്യസംരക്ഷണം ശക്തിപ്പെടുത്തുന്നതിൽ ഗവൺമെന്റിന്റെ ജാഗ്രത  പ്രധാനമന്ത്രി എടുത്തുപറഞ്ഞു .  ‘ആദ്യ തരംഗ’ത്തിൽ ആരോഗ്യ സംരക്ഷണത്തിനായി ഏകദേശം 15,000 കോടി രൂപ അനുവദിച്ചു,.ഈ വർഷം ആരോഗ്യമേഖലയുടെ ബജറ്റ് ഇരട്ടിയാക്കി, 2 ലക്ഷം കോടി രൂപയിലധികമാക്കി .  പിന്നാക്ക മേഖലയിൽ, ആരോഗ്യ അടിസ്ഥാനസൗകര്യം  വികസിപ്പിക്കുന്നതിനായി ക്രെഡിറ്റ് ഗ്യാരണ്ടി പദ്ധതിക്കായി 50,000 കോടി രൂപ അനുവദിച്ചു.  പുതിയ എയിംസ്, മെഡിക്കൽ കോളേജുകൾ ആരംഭിക്കുന്നു.2014 ൽ ആറ് എയിംസുകളാണ് നിലവിലുണ്ടായിരുന്നതെങ്കിൽ,ഇപ്പോൾ 15 എയിംസുകളുടെ പ്രവർത്തനം ആരംഭിച്ചു. മെഡിക്കൽ കോളേജുകളുടെ എണ്ണം ഒന്നര മടങ്ങ് വർദ്ധിച്ചു.   മെഡിക്കൽ ബിരുദ സീറ്റുകൾ ഒന്നര മടങ്ങ് വർദ്ധിക്കുകയും പിജി സീറ്റുകൾ 80 ശതമാനം വർദ്ധിക്കുകയും ചെയ്തതായി പ്രധാനമന്ത്രി അറിയിച്ചു.

ഡോക്ടർമാരുടെ സുരക്ഷിതത്വത്തിനായുള്ള സർക്കാരിന്റെ പ്രതിബദ്ധത ശ്രീ മോദി ആവർത്തിച്ചു.  ഡോക്ടർമാർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനായി കൊണ്ടുവന്ന കർശന നിയമങ്ങളെക്കുറിച്ച് അദ്ദേഹം പരാമർശിച്ചു.  ഇതിനൊപ്പം കോവിഡ് പോരാളികൾക്കായി  ഒരു സൗജന്യ ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയും കൊണ്ടുവന്നു.

കോവിഡ് അനുബന്ധ പെരുമാറ്റ ശീലങ്ങൾ പിൻ തുടരുന്നതിനും, പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കുന്നതിനും,  ജനങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരാൻ  പ്രധാനമന്ത്രി ഡോക്ടർമാരോട് ആവശ്യപ്പെട്ടു.  യോഗയെക്കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിന്വൈദ്യശാസ്ത്ര സമൂഹത്തെ  അദ്ദേഹം അഭിനന്ദിച്ചു. യോഗ പ്രചാരണത്തിനായി, സ്വാതന്ത്ര്യാനന്തരം കഴിഞ്ഞ നൂറ്റാണ്ടിൽ ചെയ്യേണ്ട  പ്രവർത്തനങ്ങൾ ഇപ്പോൾ നടക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.  കോവിഡ് അനന്തര സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിന് യോഗയുടെ പ്രയോജനങ്ങളെക്കുറിച്ച്,തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഡോക്ടർമാർ സമയം വിനിയോഗിക്കുന്നതിൽ  അദ്ദേഹം പ്രശംസിച്ചു.  യോഗയെക്കുറിച്ചുള്ള തെളിവുകൾ അടിസ്ഥാനമാക്കിയുള്ള പഠനങ്ങൾ ഒരു മിഷൻ മോഡിൽ എടുക്കാൻ ഐ‌എം‌എയ്ക്ക് കഴിയുമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു.  യോഗയെക്കുറിച്ചുള്ള പഠനങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


ഡോക്ടർമാരുടെ അനുഭവങ്ങൾ രേഖപ്പെടുത്തുന്നതിന്റെ(documentation) പ്രാധാന്യം പ്രധാനമന്ത്രി  ഊന്നിപ്പറഞ്ഞു.  അനുഭവങ്ങൾക്കൊപ്പം, രോഗികളുടെ ലക്ഷണങ്ങളും ചികിത്സാ പദ്ധതിയും സൂക്ഷ്മ വിശദാംശങ്ങളിൽ രേഖപ്പെടുത്തേണ്ടതുണ്ട്.  വിവിധ മരുന്നുകളുടെയും ചികിത്സകളുടെയും ഫലങ്ങൾ രേഖപ്പെടുത്തിയിരിക്കുന്ന  ഒരു ഗവേഷണ പഠനരേഖയായി ഇത് കണക്കാക്കാം.  നമ്മുടെ ഡോക്ടർമാർ  സേവനം നൽകുന്ന രോഗികളുടെ എണ്ണം, ലോകത്ത് മറ്റ് എവിടത്തെക്കാളും മുന്നിലാണെന്ന് ശ്രീ മോദി പറഞ്ഞു.  ലോകം നിരീക്ഷണം നടത്തുകയും  ഈ ശാസ്ത്രീയ പഠനങ്ങളിൽ നിന്ന് പ്രയോജനം നേടുകയും ചെയ്യുന്ന സമയമാണിത്.   ഇതിന് നല്ലൊരു തുടക്കമാകാൻ കോവിഡ് മഹാമാരിക്ക് കഴിയും.വാക്സിനുകൾ നമ്മെ എങ്ങനെ സഹായിക്കുന്നു, നേരത്തെയുള്ള രോഗനിർണയം എങ്ങനെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങൾ  കൂടുതൽ ആഴത്തിൽ പഠിക്കാൻ കഴിയുമോ എന്ന് പ്രധാനമന്ത്രി ഉന്നയിച്ചു.കഴിഞ്ഞ നൂറ്റാണ്ടിലെ പകർച്ചവ്യാധിയെക്കുറിച്ച് ഒരു ഡോക്യുമെന്റേഷനും ലഭ്യമല്ല, പക്ഷേ ഇപ്പോൾ  സാങ്കേതികവിദ്യയുടെ സഹായത്തോടെ നമുക്ക് അത് സാധ്യമാണ്.കോവിഡിനെ നാം എങ്ങനെ നേരിട്ടു എന്നതിനെക്കുറിച്ചുള്ള രേഖപ്പെടുത്തൽ, മനുഷ്യരാശിയെ സഹായിക്കുമെന്ന് പ്രധാനമന്ത്രി ഉപസംഹരിച്ചു കൊണ്ട്   പറഞ്ഞു.

Share
അഭിപ്രായം എഴുതാം