പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ല – തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: രാജീവ്ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ അനുവദിക്കാനാകില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ രാജീവ്ഗാന്ധി വധക്കേസ് പ്രതികളുടെ മോചനകാര്യം തമിഴകത്ത് വീണ്ടും ചര്‍ച്ചയാകുകയാണ്. ഇതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് വിദഗ്ധചികിത്സക്കായി പരോള്‍ അനുവദിക്കണമെന്നായിരുന്നു പേരറിവാളന്റെ ആവശ്യം.

കേസിലെ പ്രതികളെ വിട്ടയയ്ക്കാമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ ഉണ്ടായിരുന്നു. പേരറിവാളനും നളിനിയും ഉള്‍പ്പടെ ഏഴ് പ്രതികളെയും മാനുഷിക പരിഗണന കണക്കിലെടുത്ത് മോചിപ്പിക്കാമെന്നായിരുന്നു തമിഴ്നാട് സര്‍ക്കാരിൻ്റെ ശുപാര്‍ശ. ഇക്കാര്യത്തിൽ ഗവര്‍ണറുടെ തീരുമാനം വൈകുന്നു എന്ന് ചൂണ്ടിക്കാട്ടി പേരറിവാളന്‍റെ അമ്മ അര്‍പുതമ്മാള്‍ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. പേരറിവാളന്‍, നളിനി ഉള്‍പ്പടെ ഏഴ് പ്രതികളെയും വിട്ടയ്ക്കാന്‍ 2014ല്‍ ജയലളിത സര്‍ക്കാരാണ് ശുപാര്‍ശ നല്‍കിയത്.

അന്തിമ റിപ്പോര്‍ട്ട് വിലയിരുത്താതെ സര്‍ക്കാര്‍ ശുപാര്‍ശയില്‍ തീരുമാനം എടുക്കാന്‍ കഴിയില്ലെന്ന് ഗവര്‍ണറുടെ ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രതികളെ മോചിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍, സിബിഐയുടെ നേതൃത്വത്തിലുള്ള മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിങ് ഏജന്‍സി (MDMA) യുടെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കുകയാണ് ഗവർണർ ഓഫീസ് .

സിബിഐയുടേത് അവ്യക്തമായ കുറ്റപത്രമാണെന്നും രാജീവ് വധത്തിൻ്റെ കാരണങ്ങൾ വെളിവാക്കാൻ കഴിഞ്ഞിട്ടില്ലന്നും ശിക്ഷ വിധിച്ച ജസ്റ്റിസ് കെ. ടി തോമസ് നേരത്തെ സോണിയാഗാന്ധിക്ക് കത്തെഴുതിയിരുന്നു. പേരറിവാളനും നളിനിയുമടക്കമുള്ളവര്‍ മൂന്ന് പതിറ്റാണ്ടോളമാണ് ജയിലില്‍ കിടന്നത് എന്നും അദ്ദേഹം ബോധ്യപ്പെടുത്തി.

കേന്ദ്രനിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള കുറ്റങ്ങളുടെ ശിക്ഷാകാലാവധി നേരത്തെ കഴിഞ്ഞതാണ്. ഇപ്പോള്‍ ഐപിസി 302 പ്രകാരം കൊലക്കുറ്റത്തിനുള്ള ശിക്ഷയാണ് പ്രതികള്‍ അനുഭവിക്കുന്നത്.

പേരറിവാളന്‍റെ ദയാഹർജി പരിഗണിക്കുവാന്‍ തമിഴ്നാട് ഗവർണർക്ക് സുപ്രീംകോടതി നിർദ്ദേശം നല്‍കിയിരുന്നു. ജസ്റ്റീസ് രഞ്ജന്‍ ഗോഗോയി, നവീന്‍ സിന്‍ഹ, കെ എം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്തംബർ 6-ന് നിർദ്ദേശം നല്‍കിയത്.

Share
അഭിപ്രായം എഴുതാം