ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി അടച്ചുപൂട്ടല്‍കാലത്ത് ഇന്ത്യയില്‍ വന്യമൃഗങ്ങളെ വേട്ടയാടല്‍ ഇരട്ടിയായെന്ന് പഠനം. ആഹാരത്തിനുവേണ്ടിയാണ് അടച്ചുപൂട്ടല്‍കാലത്ത് വേട്ട കൂടുതലും നടന്നതെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഇന്ത്യ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 10 മുതല്‍ മാര്‍ച്ച് 22 വരെ 35 കേസാണ് റിപ്പോര്‍ട്ട് ചെയ്ത്. മാര്‍ച്ച് 23 മുതല്‍ മെയ് മൂന്ന് വരെയുള്ള ആറാഴ്ച റിപ്പോര്‍ട്ട് ചെയ്തത് 88 കേസും. രാജ്യത്തിന്റെ എല്ലാ ഭാഗത്തും വന്യമൃഗവേട്ടയില്‍ വര്‍ധന രേഖപ്പെടുത്തി.
ലാക്ഡൗണില്‍ ചെറുമൃഗങ്ങളാണ് വേട്ടക്കാരുടെ ഇരകള്‍. ഭക്ഷ്യആവശ്യത്തിനാണ് ഇവയെ വേട്ടയാടുന്നത്. മുയല്‍, മുള്ളന്‍പന്നി, മാന്‍, അണ്ണാന്‍, വെരുക്, കാട്ടുപൂച്ച, കുരങ്ങ്, ഈനാംപേച്ചി ഇനങ്ങളാണ് കൂടുതലായും ഇപ്പോള്‍ വേട്ടയാടപ്പെടുന്നത്. രാജസ്ഥാനില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളും കൊല്ലപ്പെട്ടു. വന്യമൃഗവേട്ട ഇത്തരത്തില്‍ അനിയന്ത്രിതമായി തുടരുന്നത് പല ജീവികളുടെയും വംശനാശത്തിനുതന്നെ കാരണമമാവുമെന്ന് വേള്‍ഡ് വൈല്‍ഡ് ലൈഫ് ഇന്ത്യ സിഇഒ രവി സിങ് പറഞ്ഞു.