ചിറയിന്‍കീഴ്: കഠിനകുളം ബലാത്സംഗകേസില്‍ പീഢനത്തിനിരയായ യുവതിയുടെ മൊഴി ഇപ്രകാരമാണ്. സംഭവം ചടക്കുന്നതിനു മുമ്പ് രണ്ടു തവണ യുവതിയേയും കൂട്ടി ഭര്‍ത്താവ് അന്‍സാര്‍ കടലോരത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് പോയിരുന്നു. ആദ്യദിവസം കൊണ്ടു പോയപ്പോള്‍ അവിടെ പ്രായം ചെന്ന അച്ഛനും അമ്മയുമുണ്ടായിരുന്നു. ഭര്‍ത്താവും കൂട്ടുകാരും മദ്യപിച്ചു. കുട്ടികളെ കടല്‍ കാണിച്ച് തിരിച്ചു വന്നു. സംഭവം നടന്ന ദിവസം വൈകീട്ട് വീണ്ടും ഭര്‍ത്താവ് ആവശ്യപ്പെട്ട പ്രകാരം ആ വീട്ടിലേക്ക് ഇളയകുട്ടിയേയും കൂട്ടി പോയി. ചെന്നതിനുശേഷം അവിടെ ഒരാള്‍ ഭര്‍ത്താവിന് പൈസ കൊടുക്കുന്നത് കണ്ടു. പിന്നീട് അവരെ മദ്യപിക്കാന്‍ പ്രേരിപ്പിച്ചു. ആദ്യം നിഷേധിച്ചപ്പോള്‍ ഭര്‍ത്താവ് അവരെയും കൂട്ടി അകത്ത് ഒരു മുറിയില്‍ കൊണ്ടു ചെന്ന് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചു. അതിനുശേഷം സുഹൃത്തുക്കളേയും കൊണ്ട് പുറത്തേക്ക് പോയി. ഇടക്കിടെ വെള്ളം എടുക്കാന്‍, പൈസ എടുക്കാന്‍ എന്ന വ്യാജേന ഓരോരുത്തരായി അകത്തേക്ക് വന്നു. ഒരാള്‍ അവരുടെ തോളത്തു പിടിച്ചു. അവിടെ നിന്ന് പൊയ്‌ക്കോളാന്‍ അവിടെ ഉണ്ടായിരുന്ന അമ്മ പറഞ്ഞെങ്കിലും അവള്‍ക്ക് സ്ഥലമറിയാത്തതു കൊണ്ട് ഭര്‍ത്താവിനെ കാത്തിരുന്നു. അപ്പോഴേക്കും ഒരാള്‍ വന്ന് അവരുടെ ഭര്‍ത്താവ് പുറത്ത് മറ്റുള്ളവരുമായി വഴക്കിട്ടുകൊണ്ടിരിക്കുകയാണെന്നും അതു തീര്‍ക്കുവാന്‍ കൂടെ ചെല്ലാനും പറഞ്ഞു. അതനുസരിച്ച് അവര്‍ പുറത്തു പോയപ്പോള്‍ അവിടെ ആരേയും കണ്ടില്ല. എവിടെ നിന്നോ വന്ന ഒരു ഓട്ടോറിക്ഷയില്‍ അവരെ ബലമായി കയറ്റി കൊണ്ടു പോയി. 4 വയസായ മകനും കൂടെയുണ്ടായിരുന്നു. അവിടെ നിന്നും നേരെ പോയത് ഒരു ചാന്നാക്കല്‍ പത്തേക്കര്‍ എന്ന സ്ഥലത്തുള്ള കുറ്റിക്കാട്ടിലേക്കാണ്. അവിടെ എത്തിയശേഷം എല്ലാവരും കൂടി ഉപദ്രവിക്കാന്‍ തുടങ്ങി. സിഗററ്റു കുറ്റി കൊണ്ട് തുടയിലും മറ്റും കുത്തി ഉപദ്രവിച്ചു. അര്‍ദ്ധനഗ്നയാക്കി. വേദനകൊണ്ടും പേടികൊണ്ടും കരയുന്നത് കണ്ട മകന്‍ ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി. അപ്പോള്‍ ആ കുഞ്ഞിനെയും മര്‍ദ്ദിച്ചു. എങ്ങനെയോ അവിടെ നിന്നും കുട്ടിയേയും കൊണ്ട് ഓടി രക്ഷപ്പെട്ട അവരെ വഴിയിലൂടെ പോയ രണ്ടു യുവാക്കളാണ് സ്വന്തം വീട്ടില്‍ കൊണ്ടു ചെന്നാക്കിയത്. ഇതാണ് ആക്രമണത്തിനിരയായ യുവതിയുടെ മൊഴി.
കൂട്ടബലാത്സംഗത്തിനു പിന്നില്‍ ഭര്‍ത്താവിന്റേയും കൂട്ടുകാരുടേയും കൃത്യമായ ആസൂത്രണം ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഭാര്യയേയും മക്കളേയും കൂട്ടി പുതുക്കുറിച്ചി ബീച്ചില്‍ ആദ്യദിവസം ചെന്നത് ഭാര്യയെ സുഹൃത്തുക്കള്‍ക്ക് കാണിക്കാനായിരുന്നുവെന്നും അവരെ കൂട്ടി കൊണ്ടു വന്നപ്പോള്‍ സുഹൃത്തുക്കള്‍ അവിടെയുണ്ടായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. ഭര്യയെ മദ്യം കുടിപ്പിച്ച് അവിടെ നിന്നും മുങ്ങിയതും മുന്‍കൂട്ടി തീരുമാനിച്ചതു പോലെ തന്നെ.
സുഹൃത്തിന്റെ വീട്ടില്‍ വച്ച് മദ്യം കഴിപ്പിക്കുമ്പോള്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചവര്‍ പുറത്ത് കാത്തു നില്‍ക്കുന്നുണ്ടായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു. പിന്നീട് ഓട്ടോയുമായി വന്ന് അവരെ കൂട്ടികൊണ്ടുപോയതും ഗൂഢാലോചന പ്രകാരമായിരുന്നെന്നാണ് പോലീസിന്റെ നിഗമനം.
യുവതിയും ഭര്‍ത്താവും ഏറെനാള്‍ അകന്നു കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് അന്‍സാര്‍ അവരെ സ്വന്തം വീട്ടിലേക്ക് കൂട്ടികൊണ്ടുപോയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് അന്‍സാറെന്നും പോലീസ് പറയുന്നു.