ലോക്ഡൗണില്‍ വില്‍ക്കാതെപോയ ടിക്കറ്റിന് 80 ലക്ഷം രൂപ; വില്‍പനക്കാരന്‍ അലവിയെ ഭാഗ്യം തുണച്ചു

വണ്ടൂര്‍: ലോക്ഡൗണില്‍ വിറ്റുപോകാത്ത ടിക്കറ്റിന് സമ്മാനം അടിച്ചത് 80 ലക്ഷം രൂപ. മലപ്പുറം പള്ളിക്കുന്ന് പാലത്തിങ്ങല്‍ സ്വദേശി അലവിയെയയാണ് ഭാഗ്യം തുണച്ചത്. കഴിഞ്ഞ ദിവസംനടന്ന പൗര്‍ണമി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ 80 ലക്ഷം സ്വന്തമായത് ലോട്ടറി വില്‍പനക്കാരനായ ഇദ്ദേഹത്തിന്. മാര്‍ച്ച് 22നു നടക്കേണ്ടിയിരുന്ന നറുക്കെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. ഇതില്‍ ആര്‍എല്‍ 687704 എന്ന നമ്പരിലൂടെയാണ് ഭാഗ്യം അലവിയെ തേടിയെത്തിയത്.

വണ്ടൂരിലെ റോയല്‍ ലോട്ടറി ഏജന്‍സിയില്‍നിന്ന് പോരൂര്‍ കോട്ടക്കുന്നിലെ ഏജന്റ് മുഹമ്മദലിവഴി അലവി വില്‍പനയ്ക്കായി 110 ടിക്കറ്റുകള്‍ വാങ്ങി. വില്‍പനയ്ക്കുശേഷം 18 ടിക്കറ്റുകള്‍ ശേഷിച്ചു. ഇതിലൊരു ടിക്കറ്റിനാണ് സമ്മാനം. സമ്മാനാര്‍ഹമായ ടിക്കറ്റ് വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പിച്ചു. ഭാര്യയും നാല് മക്കളും അടങ്ങുന്നതാണ് അലവിയുടെ കുടുംബം.

Share
അഭിപ്രായം എഴുതാം