കാസർഗോഡ് ഫെബ്രുവരി 25: ഇന്ത്യയില്‍ അധിനിവേശം നടത്തിയ വൈദേശിക ഭരണകാലത്തിന്റെ ഓര്‍മകളുമായി 1884 മെയ് ഒന്നിന് സ്ഥാപിതമായ മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറാനൊരുങ്ങുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടം ഫെബ്രുവരി 27ന് രാവിലെ പത്തിന് പൊതുമരാമത്ത്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനം ചെയ്യും. എം സി ഖമറുദ്ദീന്‍ എം എല്‍ എ അധ്യക്ഷനാകും ചടങ്ങില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാതിഥിയാവും.
കേരള സംസ്ഥാനം രൂപീകൃതമാവുന്നതിനും വളരെ മുമ്പ് തന്നെ പ്രവര്‍ത്തിച്ച് തുടങ്ങിയ മഞ്ചേശ്വരം സബ് രജിസട്രാര്‍ ഓഫീസിന് പറയാന്‍ ഒട്ടേറെ അപൂര്‍വമായ നേട്ടങ്ങളുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മിച്ച കെട്ടിടത്തിലാണ് 136 വര്‍ഷമായി സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചു വരുന്നത്. രണ്ട് വരി കല്ലുകള്‍ കൊണ്ട് തീര്‍ത്തിരിക്കുന്ന ഓഫീസ് ചുമരുകള്‍ ഇന്നും കാര്യമായ കേടുപാടുകളില്ലാതെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഫാനിന് പകരം പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന തൂക്ക് വിശറിയെ ബന്ധിപ്പിക്കുന്ന കപ്പി ഇന്നും ഇവിടെയെത്തുന്നവര്‍ക്ക് സുപരിചിതമാണ്. പലവിധ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും പച്ചക്കറിതോട്ടം മുതലായവ നട്ടുപിടിപ്പിച്ച് പച്ചപ്പാര്‍ന്ന 98 സെന്റ് സ്ഥലം സ്വന്തമായുള്ള സബ്ബ് രജിസ്ട്രാര്‍ ഓഫീസ് കേരളത്തില്‍ തന്നെ അപൂര്‍വമാണ്.
കേരളം, കര്‍ണാടക എന്നിങ്ങനെ രണ്ട് സംസ്ഥാനങ്ങളിലെ രേഖകള്‍ കൈകാര്യം ചെയ്തിരുന്ന അപൂര്‍വം സബ് രജിസ്ട്രാര്‍ ഓഫീസുകളിലൊന്നാണ് മഞ്ചേശ്വരത്ത് സ്ഥിതി ചെയ്യുന്നത്. ആദ്യ ഘട്ടത്തില്‍ സൗത്ത് കാനറയിലെ മംഗലാപുരം താലൂക്കില്‍പ്പെടുന്ന കൈരംഗള, കിന്യാ, കോട്ടെക്കാര്‍, മംജനാടി, നരിംഗാന,തലപ്പാടി എന്നീ ഗ്രാമങ്ങളുള്‍പ്പെടുന്ന 35 ഗ്രാമങ്ങള്‍ മഞ്ചേശ്വരം പരിധിയില്‍പെട്ടതായിരുന്നു. കേരള സംസ്ഥാന രൂപികരണശേഷം ഇപ്പോള്‍ മഞ്ചേശ്വരം, മംഗല്‍പാടി, പൈവളികെ, മീഞ്ച, വോര്‍ക്കാടി പഞ്ചായത്തുകളില്‍പ്പെടുന്ന 31 ഗ്രാമങ്ങളാണ് ഈ ഓഫീസ് പരിധിയില്‍ വരുന്നത്. മലയാളം, കന്നഡ, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലുള്ള ആധാരങ്ങളും ഇവിടെ രജിസ്റ്റര്‍ ചെയ്യുന്നുണ്ട്.